പാലക്കാട്: പേൾസ് അഗ്രോ ടെക് കോർപ്പറേഷൻ ലിമിറ്റഡിലെ ഏഴു കോടിയോളം നിക്ഷേപക തുക ഈടാക്കി തിരികെ നൽകാൻ സെബിയെ ചുമതലപ്പെടുത്തിയ സുപ്രീംകോടതി വിധി 7 വർഷം കഴിഞ്ഞിട്ടും നടപ്പിലാക്കാത്തതിനെ തുടർന്ന് നിക്ഷേപകരും ഏജന്റുമാരും പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ സെബിയുടെ ശവമഞ്ചത്തിൽ റീത്ത് വെച്ച് കരിദിനം ആചരിച്ചു.
2016 ഫെബ്രുവരി 2 നാണ് സുപ്രീം കോടതി വിധി പറഞ്ഞതി തുടർന്ന് 2 ലക്ഷത്തി എൺപതിനായിരം കോടിയോളം വരുന്ന പിഎസിഎൽ ന്റെ ആസ്തി സെബി ഏറ്റെടുത്തെങ്കിലും നാളിതുവരെ നിക്ഷേപകർക്ക് പണം തിരിച്ചുകൊടുക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല. കോടതിവിധി നടപ്പിലാക്കാതെ സാധാരണക്കാരായ നിക്ഷേപകരെ അവഗണിച്ചതിനെ തുടർന്നു രണ്ട് ഏജൻറ്മാർ ആത്മഹത്യ ചെയ്തു. സാധാരണക്കാരായ നിക്ഷേപകർക്ക് 49100 കോടി രൂപ ആണ് തിരിച്ചു കിട്ടാനുള്ളത്.
ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന സമരം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി.രാജു ഉദ്ഘാടനം ചെയ്തു. സമരസമിതിയുടെ സംസ്ഥാന സെക്രട്ടറി വി.ചന്ദ്രശേഖരൻ അധ്യക്ഷനായി. ബി.രവിചന്ദ്രൻ സ്വാഗതവും രമണി നന്ദിയും പറഞ്ഞു.