'കാലൻ' കൊണ്ടുപോയത് കലയുടെ കൊടുമുടിയിലേക്ക്... ശ്രീജിത്ത് മാരിയൽ നിർമ്മിച്ച 'മഹാകാലൻ' എന്ന നിശ്ചില ഛായാഗ്രഹണ ചിത്രം ഒട്ടേറെ അവാർഡുകൾ നേടി ശ്രദ്ധേയമാകുന്നു...

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: 'കാലൻ കാലപുരിയിലേക്ക് കൊണ്ടുപോകും' എന്നൊരു പഴഞ്ചൊല്ല് ഉണ്ട്. എന്നാൽ ശ്രീജിത്ത് മാരിയലിനെ സംബന്ധിച്ചിടത്തോളം "മഹാകാലൻ" കൊണ്ടുപോയത് കലയുടെ കൊടുമുടിയിലേക്ക്. നടനും നർത്തകനും ബാങ്ക് ഉദ്യോഗസ്ഥനുമായ ശ്രീജിത്ത് മാരിയൽ നിർമ്മിച്ച 'മഹാകാലൻ' എന്ന നിശ്ചില ഛായാഗ്രഹണ ചിത്രം ഒട്ടേറെ അവാർഡുകൾ നേടിക്കൊടുത്താണ് കലയുടെ കൊടുമുടിയിലേക്ക് ശ്രീജിത്ത് മാരിയലിനെഎത്തിച്ചത്.

Advertisment

1500 ഫോട്ടോ വെച്ച് ഏഴു മിനിറ്റ് ദൈർഘ്യമുള്ള ഈ ടെലിഫിലിം ഇന്ത്യയിൽ തന്നെ ആദ്യത്തേതാണെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. ഈ ചിത്രത്തിൽ അഭിനയിച്ചതും ശ്രീജിത്ത് മാരിയൽ തന്നെ. കെ.പി ഉമ്മർ അവാർഡ്, കലാ കൈരളി അസ്മറ ഷോർട്ട് ഫിലിം ഫെസ്റ്റിവല്‍ അവാർഡ്, ഗോവ ഫിലിം ഫെസ്റ്റ് അവാർഡ്, ഗ്ലോബൽ അവാർഡ്, നെടുമുടി വേണു അവാർഡ് എന്നിങ്ങനെ ഒട്ടേറെ പുരസ്കാരങ്ങൾ മഹാകാലന് കിട്ടിയിട്ടുണ്ട്. മികച്ച അഭിനേതാവ് എന്ന ബുദ്ധദേവ് ഗുപ്തയുടെ മികച്ച പരാമർശവും ഇതിനുണ്ട്.

publive-image

ഇദ്ദേഹത്തിൻറെ സ്വന്തം ജീവിതം തന്നെ ഇതിവൃത്തമാക്കി നിർമ്മിച്ച രണ്ടാമത്തെ ഹൃ സ്വചിത്രം "തഥാഗത" സിക്കയിൽ റിലീസ് ചെയ്ത് 11 ദിവസം കൊണ്ട് വയറലായി 70,000 പേർ കണ്ടുകഴിഞ്ഞു. ഒളിച്ചോട്ടവും സ്വന്തം നാട്ടിലെ അപമാനവും ഈ കഥയുടെ പ്രധാന കഥാതന്തുവാണ്.

കലാരംഗത്ത് പ്രേംനസീർ അവാർഡ്, ധ്രുവരത്ന അവാർഡും ലഭിച്ചിട്ടുണ്ട്. കഞ്ചിക്കോട് കാത്തലിക് സിറിയൻ ബാങ്കിലെ ഡെപ്യൂട്ടി മാനേജരാണ് ഇദ്ദേഹം. കൊച്ചിൻ ഹനീഫയാണ് ഈ രംഗത്തേക്ക് കൈപിടിച്ചുയർത്തിയതെന്ന് നന്ദിയോടെ ഈ കലാകാരൻ സ്മരിക്കുന്നു. ഇപ്പഴും കൊച്ചിൻ ഹനീഫയുടെ വീട്ടുകാരുമായി നല്ലസൗഹൃദം നിലനിർത്തി പോരുന്നുണ്ടെന്നും പറഞ്ഞു.

തൻ്റെ മാതാപിതാക്കൾക്ക് കലാരംഗം തീരെ ഇഷ്ടമില്ലാത്തതുകൊണ്ട് അവരുടെ പിന്തുണ തീരെ ഉണ്ടായിട്ടില്ലെന്നും ശ്രീജിത്ത് മാരിയിൽ പറയുന്നു. കഥ രചന സംവിധാനം അഭിനയം എന്നിവ ശ്രീജിത്ത് മാരിയൽ തന്നെ. സംഗീതം സജിത് ശങ്കർ, ഗാനരചന ചന്ദ്രൻ പ്രണവം, ജയചന്ദ്രകുമാർ, ശ്രീകലക്ഷേത്രയുടെ ബാനറിൽ ആണ് 'തഥാഗത' നിർമ്മിച്ചിരിക്കുന്നത്. അത് ഇതുതന്നെ എന്നാണ് തഥാഗതയുടെ അർത്ഥമെന്ന് ഇദ്ദേഹം പറയുന്നു.

ക്ലാസിക് നൃത്തം, ഭരതനാട്യം, കുച്ചുപ്പുടി, ഫോക്ക് ഡാൻസ്, കേരള നടനം എന്നിവ ഈ കലാകാരൻ സ്വായത്തമാക്കിയിട്ടുണ്ട്. പ്രമോദ് ദാസ്, ചിറ്റൂർ ബാബു, നടുവത്ത് ഗിരീഷ് എന്നിവരാണ് ഗുരുക്കന്മാർ. അച്ഛൻ രാജേശ്വര മേനോൻ, അമ്മ തെക്കേ മാരിയൽ രമണി, ഭാര്യ സുഗത ശ്രീജിത്ത്, മകൻ അരവിന്ദ്. പാലക്കാട് ജില്ലയിലെ പിരായിരി കണ്ണോട്ടുകാവ് ഗ്രാമത്തിലാണ് താമസം.

Advertisment