/sathyam/media/post_attachments/HaHb0vbPVqK4h9SI9RGe.jpg)
പുതുശ്ശേരി:പുതുശ്ശേരി മൊബൈൽ ഫോൺ ടവർ മോഷണ കേസിലെ പ്രതികളില്‍ ഒരാള്‍ കൂടി പോലീസിൻ്റെ പിടിയിലായി. തമിഴ്നാട് സേലം മേട്ടൂർ നരിയനൂർ ഉപ്പുപള്ളം രവി മകൻ ഗോകുൽ (വയസ്സ് 27) എന്നയാളെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.
മുംബൈ ആസ്ഥാനമായുള്ള ജി.ടി.എൽ. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്ന മൊബൈൽ ഫോൺ ടവറുകളാണ് കാണാതായിരിക്കുന്നത്. പ്രവർത്തനരഹിതമായിരുന്ന ടവറുകൾ കള്ളന്മാർ അഴിച്ചെടുത്ത് കൊണ്ടുപോയെന്നാണ് കമ്പനിയുടെ പരാതി.
മൊബൈൽ ഫോൺ ടവറുകൾ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നത് ജി.ടി.എൽ ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിയാണ്. 2018-ൽ ഭീമമായ നഷ്ടം കാരണം കമ്പനി സേവനം അവസാനിപ്പിച്ചു. ഇതോടെ ടവറുകളുടെ പ്രവർത്തനവും നിലച്ചു.
പ്രവർത്തനരഹിതമായിരുന്നെങ്കിലും നേരത്തെ സ്ഥാപിച്ച ടവറുകളെല്ലാം കമ്പനി നിരീക്ഷിച്ചിരുന്നു. എന്നാൽ കോവിഡ് ലോക്ഡൗൺ കാരണം ഇത് മുടങ്ങി. അടുത്തിടെ വീണ്ടും മൊബൈൽ ഫോൺ ടവർ പരിശോധിക്കാൻ എത്തിയപ്പോഴാണ് ടവർ അപ്രത്യക്ഷമായിരിക്കുന്നത് കമ്പനി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കമ്പനി അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസും കമ്പനിയും പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഒരു ടവർ മാത്രമല്ല, ഏകദേശം 7 ടവറുകൾ പാലക്കാട് നിന്ന് മാത്രം മോഷണം പോയതായി കണ്ടെത്തിയത്. ലോക്ഡൗൺ മുതലെടുത്താണ് പ്രതികൾ ഇതെല്ലാം കടത്തിക്കൊണ്ടുപോയെന്നാണ് കമ്പനി അധികൃതരുടെ പരാതി. ഒരു മൊബൈൽ ഫോൺ ടവറിന് ഏകദേശം 25 മുതൽ 40 ലക്ഷം രൂപ വരെ വിലവരുമെന്നും കോടികളുടെ മോഷണമാണ് നടന്നിരിക്കുന്നതെന്നും കമ്പനി അധികൃതർ പറഞ്ഞു.
ഈ കേസ്സിൽ ഉൾപ്പെട്ട 1 -ാം പ്രതി സേലം മേട്ടൂർ നരിയനൂർ ഉപ്പുപള്ളം പളളിപ്പെട്ടി ഗോവിന്ദൻ മകൻ കൃഷ്ണകുമാർ (വയസ്സ് 46) എന്നയാളെ വിശദമായി ചോദ്യം ചെയ്തതിൽ മോഷണ മുതലുകൾ ഈറോഡ് മേട്ടുനാസുവംപാളയം പെരിയസാമി സ്റ്റീൽ എന്ന സ്ഥാപനത്തിൽ എത്തിച്ച് കൊടുത്തത് ഗോകുൽ ആണെന്ന് തെളിഞ്ഞത്.
തുടർന്ന് ഗോകുലിനെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിച്ചിട്ടുള്ളതും കൃഷ്ണകുമാറിൻ്റെ കൈവശം ഉണ്ടായിരുന്ന മോഷണ മുതലുകൾ വിൽപ്പന നടത്തുന്നതിന് സഹായിച്ചിട്ടുണ്ടെന്നും സമ്മതിച്ചിട്ടുള്ളതാണ്. പിന്നീം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തിട്ടുള്ളതുമാണ്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് കസബ ഇൻസ്പെക്ടർ രാജീവ് എൻ.എസ്. അറിയിച്ചു
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥിൻ്റെ നിർദ്ദേശാനുസരണം, പാലക്കാട് എ എസ് പി.എ.ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ കസബ പോലീസ് ഇൻസ്പെക്ടര്‍ രാജീവ് എൻ.എസ്. സബ് ഇൻസ്പെക്ടർ രാജേഷ് സി.കെ., സീനിയർ സിവിൽ പോലീസ് ഓഫീസർ നിഷാദ്, രാജിദ്, പ്രിൻസ്, സിവിൽ പോലീസ് ഓഫീസർ ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us