/sathyam/media/post_attachments/mMbB4UH9Hb6KGwE39Vmq.jpg)
ന്യൂഡൽഹി: ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയിൽ എട്ടാം സ്ഥാനത്ത് ഇടം പിടിച്ച് ഇന്ത്യ. സ്വിസ് എയർ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയറിന്റെ 'വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടി'ന്റെ അടിസ്ഥാനത്തിലാണ് ലോകത്തെ മലിമമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടത്. വായു മലിനീകരണം ഏറ്റവും കൂടിയ 50 നഗരങ്ങളിൽ 39 എണ്ണവും ഇന്ത്യയിലാണെന്നും പഠനം പറയുന്നു.പാകിസ്താൻ തലസ്ഥാനമായ ലാഹോർ ആണ് ലോകത്തിലെ ഏറ്റവും കൂടുതൽ മലിനീകരണമുളള നഗരം. ആകെ 7300 നഗരങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
പിഎം 2.5 അടിസ്ഥാനമാക്കി 131 രാജ്യങ്ങളിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണു ഐക്യു എയർ പട്ടിക തയാറാക്കിയിരിക്കുന്നത്. ചാഡ്, ഇറാഖ്, പാകിസ്താൻ, ബഹ്റൈൻ, ബംഗ്ലാദേശ്, ബുർക്കിന ഫാസോ, കുവൈറ്റ്, ഈജിപ്ത്, തജിക്കിസ്ഥാൻ എന്നിവയാണു മലിനീകരണം കൂടുതലുള്ള മറ്റ് രാജ്യങ്ങൾ. ലാഹോർ കഴിഞ്ഞാൽ ചൈനയിലെ ഹോടൻ രണ്ടാം സ്ഥാനത്തും രാജസ്ഥാനിലെ ഭിവാഡി മൂന്നാം സ്ഥാനത്തും നാലാമതായി ഡൽഹിയുമാണുളളത്. ഡൽഹിയിലെ മലിനീകരണം പിഎം 2.5 ലെവൽ 92.6 മൈക്രോഗ്രാം ആണ്. ഇത് സുരക്ഷിത പരിധിയിൽ നിന്ന് 20 മടങ്ങ് അധികമാണ്. മലിനീകരണം കൂടുതലുളള ആദ്യ പത്ത് നഗരങ്ങളിൽ ആറെണ്ണവും ഇന്ത്യയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊൽക്കത്ത 99, മുംബൈ 137, ഹൈദരാബാദ് 199, ബെംഗളൂരു 440, ചെന്നൈ 682 എന്നിങ്ങനെയാണ് രാജ്യത്തെ മറ്റ് നഗരങ്ങളിലെ മലിനീകരണത്തിലെ റാങ്ക്. മലിനമായ രാജ്യങ്ങളുടെ പട്ടികയിൽ ആദ്യം അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ. വായു മലിനീകരണത്തിന്റെ ഫലമായി ഇന്ത്യക്ക് ഇതുവരെ 150 ബില്യൺ ഡോളർ നഷ്ടമായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.