/sathyam/media/post_attachments/XJAXJbLteIHpWgGXzOSa.jpg)
പുരാതനകാലം മുതൽ നമ്മുടെ തറവാടുകളിൽ സർപ്പക്കാവുകളും കുളവും ഒക്കെ ഉണ്ടായിരുന്നു. ചിത്രകൂടത്തിലോ നാഗപ്രതിമയിലോ നാം അവരെ കുടിയിരുത്തി വർഷത്തിലൊരിക്കലോ ആയില്യം തോറുമോ നാം അവയ്ക്ക് നൂറും പാലും നൽകി.
വീടുകളിലും ക്ഷേത്രങ്ങളിലും കളമെഴുത്തും പാട്ടും നടത്തിയിരുന്നു. പുള്ളുവനും പുള്ളുവത്തിയും പുള്ളോർക്കുടം മീട്ടി പാടി സർപ്പദോഷങ്ങൾ ഇല്ലാതാക്കിയിരുന്നു. സന്തതി പരമ്പരകൾക്കായി പ്രാർഥിച്ചിരുന്നു. കേരളം ഒരു കാലത്ത് നാഗലോകം എന്നാണു പരാമർശിക്കപ്പെട്ടിരുന്നത്.
മലയാളി സ്ത്രീകൾ പണ്ടു മുതലേ നാഗഫണത്താലിയും നാഗവളയും ഒക്കെ ധരിക്കുന്നു. വിഷ ചികിത്സയ്ക്ക് വിദഗ്ധരായ വൈദ്യന്മാരും നമുക്കുണ്ടായിരുന്നു. വിഷം തൊട്ട ഒരാൾ വരുന്നതും കാത്ത് അത്താഴം ഉണ്ണാതെ കാത്തിരുന്ന ദിവ്യന്മാരും അന്നു ധാരാളമായിരുന്നു.
അത്താഴശേഷം വരുന്ന രോഗി മരിക്കും എന്നും അന്ന് വിശ്വസിച്ചിരുന്നു. സർപ്പക്കാവുകളോ സർപ്പങ്ങളെയോ നശിപ്പിക്കുകയോ കൊല്ലുകയോ ചെയ്താൽ സർപ്പബലി പോലുള്ള പരിഹാരങ്ങൾ നടത്തേണ്ടിവരും.
അല്ലാത്തപക്ഷം അനേകം തലമുറകൾ ദുരിതം അനുഭവിക്കേണ്ടിവരും. സർപ്പാരാധന പ്രകൃതിയെ സ്നേഹിക്കൽ കൂടിയാണ്. സർപ്പമുള്ള കാടുകൾ വെട്ടിത്തെളിക്കാൻ ഒരാളും ഇന്നും ധൈര്യപ്പെടില്ല, നമ്മുടെ ഈ നല്ല പാരമ്പര്യത്തെ നമുക്കു കാത്തുസൂക്ഷിക്കാം.