തബൂക്ക് (സൗദി അറേബ്യ): വടക്കൻ സൗദിയിലെ തബൂക്ക് നഗരത്തിലെ തബൂക്ക് സെൻട്രൽ ജയിൽ, നാടുകടത്തൽ കേന്ദ്രം (തർഹീൽ) എന്നിവിടങ്ങളിൽ ജിദ്ദാ ഇന്ത്യൻ കോൺസുലേറ്റ് സംഘം പര്യടനം നടത്തി. സെൻട്രൽ ജയിൽ കഴിയുന്ന ഒമ്പതും നാടുകടത്തൽ കേന്ദ്ര (തർഹീൽ) ത്തിൽ കഴിയുന്ന പതിനേഴും ഇന്ത്യക്കാരെ സന്ദർശിച്ച സംഘം ഇവരുടെ മോചനത്തിന് വേണ്ട നടപടികൾക്ക് തുടക്കമിട്ടുവെന്നാണ് വിവരം. തടവുകാരിൽ മലയാളികൾ ആരുമില്ലെന്നാണ് അറിവ്.
ഗുരുതരമല്ലാത്ത വിവിധ കുറ്റകൃത്യങ്ങളിൽ തടവ് ശിക്ഷ അനുഭവിക്കുന്നവരാണ് ജയിലിലുള്ള ഇന്ത്യക്കാർ. യാത്രാ രേഖകൾ ശരിയല്ലാത്തതാണ് നാടുകടത്തൽ കേന്ദ്രത്തിൽ പ്രധാന പ്രശ്നം.
തബൂക്കിലെ സെൻട്രൽ ജയിൽ, നാടുകടത്തൽ കേന്ദ്രം, പാസ്പോർട് (ജവാസാത്ത്) എന്നിവയുടെ മേധാവികൾ ഉൾപ്പെടെയുള്ളവരുടെ അനുഭാവപൂർണമായ സമീപനത്തോടെ രണ്ടിടങ്ങളിലും കഴിയുന്ന ഇന്ത്യക്കാരുടെ മോചനവും നാട്ടിലേക്കുള്ള മടക്കവും ഏറേ വൈകാതെ സാധ്യമാവും എന്ന പ്രത്യാശയിലാണ് കോൺസുലേറ്റ് സംഘാംഗങ്ങൾ.
തടവുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പിന്തുണ തുടർന്നും പ്രതീക്ഷിക്കാമെന്ന വാഗ്‌ദാനവും നേടിയാണ് കോൺസുലേറ്റ് സംഘം മടങ്ങിയത്. പ്രതികളായ ഇന്ത്യക്കാർ ഗുരുതരമായ കാര്യങ്ങൾക്കല്ല പിടിയിലും തടവിലുമായതെന്ന് കോൺസുലേറ്റ് സംഘത്തിലുള്ളവർ വെളിപ്പെടുത്തി.
ജിദ്ദാ കോൻസുലേറ്റിലെ കമ്മ്യൂണിറ്റി വെൽഫയർ വിഭാഗം വൈസ് കോൺസൽ സന്ദീപ് സിംഗ്, കോൺസുൽ ഉദ്യോഗസ്ഥൻ അസിം അൻസാരി എന്നിവരാണ് തബൂക്കിലെ കോൺസുലേറ്റ് വെൽഫയർ അംഗം സിറാജ് ഏറണാകുളം എന്നിവരാണ് കോൺസുലേറ്റ് സംഘത്തിലുണ്ടായിരുന്നത്.