ഐപിഎൽ 2022 വിജയിയെ ഇന്നറിയാം. കലാശപ്പോരിൽ രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ടൈറ്റൻസുമായി ഏറ്റുമുട്ടും. ക്വാളിഫയർ-1ൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചാണ് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ പ്രവേശിച്ചത്. രണ്ടാം ഊഴമായി ക്വാളിഫയർ 2ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വീഴ്ത്തി രാജസ്ഥാൻ തിരിച്ചെത്തി. രാത്രി 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കിരീട പോരാട്ടം.
14 വർഷത്തിന് ശേഷമാണ് ആർആർ ഐപിഎൽ ഫൈനൽ കാണുന്നത്. ആദ്യ സീസണിലാണ് രാജസ്ഥാൻ അവസാനമായി ഫൈനലിലെത്തിയത്. അന്ന് ഷെയ്ൻ വോൺ എന്ന മാന്ത്രികൻ കന്നി കിരീടത്തിലേക്ക് ടീമിനെ നയിച്ചു. 2008ൽ ആദ്യമായി ഐപിഎൽ കിരീടം നേടുമ്പോൾ ഇന്നത്തെ ക്യാപ്റ്റൻ സഞ്ജു സാംസണിന് 14 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ചരിത്രം ആവർത്തിക്കാൻ ആർ.ആറിന് കഴിഞ്ഞാൽ ടീമിൻ്റെ മുൻ ക്യാപ്റ്റനും, അവർക്ക് ഒരു ഐഡന്റിറ്റിയും, സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാകുമെന്ന വിശ്വാസവും നൽകിയ മനുഷ്യനുള്ള ഏറ്റവും ഉചിതമായ ആദരാഞ്ജലി ആയിരിക്കും.
ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റൻസ്, മികച്ച പ്രകടനമാണ് സീസണിൽ നടത്തിയത്. ചെന്നൈ സൂപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസ് എന്നിവയ്ക്ക് പിന്നാലെ അരങ്ങേറ്റ സീസണിൽ തന്നെ ഫൈനലിൽ എത്തുന്ന ടീമാണ് ജിടി. ഇന്ന് ജയിച്ചാൽ രാജസ്ഥാന്റെ റെക്കോർഡിനൊപ്പം ഇവർക്കും എത്താം. എന്നാൽ മിക്ക ടീമുകളെയും പോലെ റോയൽസും ടൈറ്റൻസും എല്ലാം തികഞ്ഞവരല്ല. റോയൽസിന് ലോവർ ഓർഡറും ഡെത്ത് ബൗളിംഗ് പ്രശ്നങ്ങളും ഉണ്ട്. എന്നാൽ ടോപ്പിൽ റോയിയുടെ പുൾഔട്ടും മധ്യനിരയിൽ സ്ഥിരതയാർന്ന ബാറ്ററുടെ അഭാവവും ടൈറ്റന്സിന് തലവേദനയാണ്. എന്നാലും ഇരു ടീമുകളും അവരുടെ പ്രശ്നങ്ങൾക്ക് വഴികൾ കണ്ടെത്തും എന്ന് കരുതാം.