റിയോ ഡി ജനീറോ: അർജന്‍റൈൻ താരം കാർലോസ് ടെവസ് ഫുട്ബോളിൽ നിന്ന് വിരമിച്ചു. മുപ്പത്തിയെട്ടുകാരനായ ടെവസ് ആദ്യമായി ബൂട്ടണിഞ്ഞ ബോക്ക ജൂനിയേഴ്സിന് വേണ്ടിയാണ് അവസാനമായും കളിച്ചത്. അർജന്‍റീനയ്ക്കുവേണ്ടി 76 മത്സരങ്ങളിൽ കളിച്ചു. 13 ഗോൾ നേടി. 2004ലെ ഏഥൻസ് ഒളിംപിക്സിൽ സ്വർണമെഡൽ നേടിയ അര്‍ജന്‍റീന ടീമിലെ അംഗമായിരുന്നു ടെവസ്. വെസ്റ്റ് ഹാം യുണൈറ്റഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, യുവന്‍റസ് ക്ലബുകളിൽ കളിച്ചിട്ടുള്ള ടെവസ് ചൈനീസ് ലീഗിൽ ഷാങ്ഹായ് ഷെൻഹുവയിലും കളിച്ചിട്ടുണ്ട്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം രണ്ട് പ്രീമിയര്‍ ലീഗ് കിരീടനേട്ടങ്ങളില്‍ പങ്കാളിയായ ടെവസ് 2008ലെ ചാമ്പ്യന്‍സ് ലീഗില്‍ കീരിടം നേടിയ ടീമിലും അംഗമായി. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിക്കെതിരായ പെനല്‍റ്റി ഷൂട്ടൗട്ടില്‍ യുണൈറ്റഡിനായി ടെവസ് സ്കോര്‍ ചെയ്തിരുന്നു. ദൈവസ്പര്‍ശമുള്ള രണ്ട് ഗോളുകള്‍, മാലാഖയുടെ ചിപ്പ്; അര്‍ജന്റീനയുടെ വിജയത്തിലേക്ക് വഴി തുറന്ന ഗോളുകള്‍ കാണാം
ഒരു വര്‍ഷത്തിനുശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഏറ്റവും വലിയ ഏതിരാളികളായ മാഞ്ചസ്റ്റര്‍ സിറ്റിയിലും ടെവസ് കളിച്ചു. 2011-2012 സീസണില്‍ സിറ്റിക്ക് 1968നുശേഷം ആദ്യ കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനും ടെവസിനായി. പിന്നീട് ഇറ്റലിയിലേക്ക് മാറിയ ടെവസ് യുവന്‍റസിനൊപ്പം സീരി എ കിരീടം നേടി മികവ് കാട്ടി.
2015ല്‍ ബൊക്ക ജൂനിയേഴ്സില്‍ തിരിച്ചെത്തിയ ടെവസ് ചൈനീസ് ലീഗിലും കളിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ടെവസിന്‍റെ വളര്‍ത്തച്ഛന്‍ സെഗുണ്ടോ ടെവസ് കൊവിഡ് ബാധിച്ച് മരിച്ചത്. ആ വര്‍ഷം ജൂണില്‍ കുടുംബപരമായ കാരണങ്ങളാല്‍ ടെവസ് ബൊക്ക വിട്ടു. തന്‍റെ ഒന്നാം നമ്പര്‍ ആരാധകനായിരുന്ന പിതാവ് മരിച്ചതിനാലും കളിയോടുള്ള അഭിനിവേശം കുറഞ്ഞതിനാലുമാണ് കളി നിര്‍ത്തുന്നതെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കി അഭിമുഖത്തില്‍ ടെവസ് പറഞ്ഞു. കളിക്കാരനെന്ന നിലയില്‍ കഴിവിന്‍റെ പരമാവധി നല്‍കിയെന്നും സമാധാനത്തോടെയാണ് വിരമിക്കുന്നതെന്നും ഇനി പരിശീലകനാവാണ് ശ്രമിക്കുകയെന്നും ടെവസ് വ്യക്തമാക്കി.