മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ചത് സാറ്റേണ്‍ V റോക്കറ്റായിരുന്നു. അഞ്ചു പതിറ്റാണ്ടിനിപ്പുറം വീണ്ടും മനുഷ്യന്‍ ചന്ദ്രനിലിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ ആ ഉത്തരവാദിത്വം സ്‌പേസ് ലോഞ്ച് വെഹിക്കിള്‍ അഥവാ എസ്എല്‍എസിനാണ്. 23,000 കോടി ഡോളര്‍ (ഏകദേശം 2.30 ലക്ഷം കോടി രൂപ) ചെലവിട്ട് അമേരിക്കയിലെ സ്റ്റാച്ചു ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഉയരത്തില്‍ നിര്‍മിച്ച റോക്കറ്റാണ് എസ്എല്‍എസ്.
സവിശേഷതകള്‍ ഏറെയുണ്ടെങ്കിലും അപ്പോളോ ദൗത്യത്തില്‍ മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച സാറ്റേണ്‍ V റോക്കറ്റ് പല കാര്യങ്ങളിലും എല്‍എല്‍എസിനോട് കിടപിടിക്കുന്നുവെന്നതും അതിശയമാണ്. 1969 ല്‍ നീല്‍ ആംസ്‌ട്രോങ്ങിനേയും ബസ്സ് ആല്‍ഡ്രിനേയും മൈക്കല്‍ കോളിന്‍സിനേയും ചന്ദ്രനിലേക്ക് സുരക്ഷിതമായി എത്തിച്ചത് സാറ്റേണ്‍ V റോക്കറ്റായിരുന്നു. അന്ന് മാത്രമല്ല ഇന്നും സാറ്റേണ്‍ V ഒരു ബഹിരാകാശ ശാസ്ത്ര രംഗത്തെ അദ്ഭുതമാണ്.
എസ്എല്‍എസിന്റെ ഉയരം 98 മീറ്ററാണ്. എന്നാല്‍ സാറ്റേണ്‍ V ഉയരത്തിന്റെ കാര്യത്തില്‍ 110 മീറ്ററോടെ ഒരുപടി മുന്നിലാണ്. ഭാരം നോക്കിയാലും സാറ്റേണ്‍ V ( 28 ലക്ഷം കിലോഗ്രാം ) എസ്എല്‍എസിനേക്കാള്‍ ( 25 ലക്ഷം കിലോഗ്രാം ) മുന്നിലുണ്ട്.
അതേസമയം, ഉത്പാദിപ്പിക്കാവുന്ന ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ എസ്എല്‍എസിന് മുന്‍തൂക്കമുണ്ട്. എസ്എല്‍എസിന്റെ നാല് ആര്‍എസ് 25 എൻജിനുകള്‍ ചേര്‍ന്ന് 39.1 മെഗാന്യൂട്ടണ്‍സ് ത്രസ്റ്റാണ് ഉത്പാദിപ്പിക്കുകയെങ്കില്‍ സാറ്റേണ്‍ Vയുടെ മുന്നോട്ടുള്ള തള്ളല്‍ ശേഷി 34.5 മെഗാ ന്യൂട്ടണ്‍സ് മാത്രമാണ്. ഇതു തന്നെയാണ് മനുഷ്യന്‍ നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും ശക്തമായ റോക്കറ്റായി എസ്.എല്‍.എസിനെ മാറ്റുന്നത്.
വേഗതയുടെ കാര്യത്തിലും എസ്.എല്‍.എസിന് മുന്‍തൂക്കമുണ്ട്. മണിക്കൂറില്‍ 39,500 കിലോമീറ്ററാണ് എസ്.എല്‍.എസിന്റെ പരമാവധി വേഗതയെങ്കില്‍ സാറ്റേണ്‍ Vന്റേത് മണിക്കൂറില്‍ 28,000 കിലോമീറ്ററായിരുന്നു. 23 ബില്യണ്‍ ഡോളറാണ് എസ്.എല്‍.എസിനായി നാസ ചിലവിട്ടതെങ്കില്‍ 1960കളില്‍ 6.4 ബില്യണ്‍ ഡോളറായിരുന്നു സാറ്റേണ്‍ Vയുടെ ചിലവ്. പണപ്പെരുപ്പം കൂടി കണക്കിലെടുത്താല്‍ ഇത് 51.8 ബില്യണ്‍ ഡോളറായി ഉയരും.
ശീതയുദ്ധം കൊടുമ്പിരികൊണ്ടിരുന്ന കാലമായതിനാല്‍ തന്നെ അതിവേഗത്തിലാണ് സാറ്റേണ്‍ V കടലാസില്‍ നിന്നും വിക്ഷേപണ തറയിലേക്കെത്തിയത്. ജനുവരി 1961ലാണ് സാറ്റേണ്‍ Vയുടെ നിര്‍മ്മാണം ആരംഭിച്ചത്. 1967 നവംബറില്‍ റോക്കറ്റ് വിക്ഷേപിക്കുകയും ചെയ്തു. വിരമിക്കുന്നതിന് മുമ്പ് 13 തവണ സാറ്റേണ്‍ V വിജയകരമായി വിക്ഷേപിക്കപ്പെട്ടു.