മൊബൈൽ ഫോൺ, ടാബ്‌ലറ്റ് എന്നിവയടക്കം വിവിധ ഉപകരണങ്ങൾക്ക് ഒറ്റ ചാർജർ നിയമം നടപ്പാക്കി യൂറോപ്പ്. 2024 മുതലാണ് ഐഫോണുകൾ അടക്കമുള്ള എല്ലാ ഉപകരണങ്ങൾക്കും ഒറ്റ ചാർജർ എന്ന നിയമം നിർബന്ധമാക്കുക.
അതേസമയം, ലാപ്ടോപ്പ് നിർമ്മാതാക്കൾക്ക് ഒറ്റ ചാർജർ സംവിധാനം നടപ്പാക്കാനുള്ള സമയം ദീർഘിപ്പിച്ചിട്ടുണ്ട്. 2026 വരെയാണ് കാലാവധി നൽകിയിരിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ, യുഎസ്ബി സി ടൈപ്പ് ചാർജിംഗ് കേബിളുകളാണ് ഉപഭോക്താക്കളിലേക്ക് എത്തുക.
വിവിധ ചാർജറുകൾ മൂലമുണ്ടാകുന്ന മാലിന്യ പ്രശ്നങ്ങൾ വർദ്ധിച്ചതോടെയാണ് ഉപകരണങ്ങൾക്ക് ഒറ്റ ചാർജർ മതിയെന്ന നിർണായ തീരുമാനത്തിലേക്ക് യൂറോപ്യൻ പാർലമെന്റ് എത്തിയത്. 602 എംപിമാരുടെ പിന്തുണയോടെയാണ് ഈ നിയമം പാസാക്കിയത്. അതേസമയം, 13 പേർ ഈ നിയമത്തെ എതിർക്കുകയും 8 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ മൊബൈൽ ഫോണുകൾ, മൗസ്, കീബോർഡ്, ജിപിഎസ്, ഡിജിറ്റൽ ക്യാമറകൾ, പോർട്ടബിൾ സ്പീക്കർ, ഇയർഫോൺ, ഹെഡ് ഫോൺ തുടങ്ങിയ എല്ലാ തരത്തിലുള്ള ഉപകരണങ്ങൾക്കും ഒറ്റ ചാർജർ ഉപയോഗിക്കാൻ സാധിക്കും. പരിസ്ഥിതിക്ക് ഏറെ ഗുണം ചെയ്യുന്ന തീരുമാനമാണ് ഇതെന്ന് യൂറോപ്യൻ പാർലമെന്റ് വ്യക്തമാക്കി.