രാജ്യത്തെ ടെലികോം വരിക്കാരുടെ എണ്ണവുമായി ബന്ധപ്പെട്ടുള്ള കണക്കുകൾ പുറത്തുവിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഓഗസ്റ്റ് മാസത്തിലെ കണക്കുകളാണ് ട്രായ് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ടെലികോം രംഗത്ത് വൻ മുന്നേറ്റമാണ് റിലയൻസ് ജിയോ കാഴ്ചവച്ചത്. ഇത്തവണ 32.81 ലക്ഷം വരിക്കാരെയാണ് ജിയോ പുതുതായി ചേർത്തത്. അതേസമയം, ഭാരതി എയർടെൽ 3.26 ലക്ഷം വരിക്കാരെ ചേർത്തിട്ടുണ്ട്.
ഓഗസ്റ്റ് മാസത്തിൽ വോഡഫോൺ- ഐഡിയ, ബിഎസ്എൻഎൽ തുടങ്ങിയ ടെലികോം സേവന ദാതാക്കളാണ് നഷ്ടം നേരിട്ടത്. വോഡഫോൺ- ഐഡിയക്കും, ബിഎസ്എൻഎലിനും യഥാക്രമം 19.58 ലക്ഷം, 5.67 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ജൂലൈ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഓഗസ്റ്റിൽ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഓഗസ്റ്റ് അവസാനത്തോടെ വരിക്കാരുടെ എണ്ണം 114.91 കോടിയായാണ് വർദ്ധിച്ചത്.
ടെലികോം വിപണിയുടെ 36.48 ശതമാനം വിഹിതം ജിയോയും, 31.66 ശതമാനം വിഹിതം എയർടെലും നിലനിർത്തി. കൂടാതെ, 22.03 ശതമാനം വിഹിതവുമായി വോഡഫോൺ- ഐഡിയ മൂന്നാം സ്ഥാനത്തും 9.58 ശതമാനം വിഹിതവുമായി ബിഎസ്എൻഎൽ നാലാം സ്ഥാനത്തുമാണ്.