വീഡിയോ ഗെയിമിലെ എല്ലാ ലെവലും വിജയിച്ച് ഗെയിം പൂർത്തിയാക്കാൻ സാധിക്കാത്ത കളിക്കാർ യഥാർത്ഥ ജീവിതത്തിൽ മരണപ്പെടുന്ന ഗെയിം നിർമിച്ചുവെന്ന അവകാശവാദവുമായി അമേരിക്കയിൽ നിന്നുള്ള സംരംഭകൻ. ആധുനിക വിർച്ച്വൽ റിയാലിറ്റിയുടെ പിതാവെന്നറിയപ്പെടുന്ന പാൽമർ ലക്കിയാണ് വ്യത്യസ്ത ഗെയിം നിർമിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
വിർച്ച്വൽ റിയാലിറ്റി ഗെയിമിൽ കളിക്കുന്നയാൾ കൊല്ലപ്പെടുകയാണെങ്കിൽ അതേസമയത്ത് തന്നെ അയാൾ ഉപയോഗിച്ചിരിക്കുന്ന ഹെഡ്‌സെറ്റിൽ നിന്ന് അതീവ ശക്തിയുള്ള മൈക്രോവേവുകൾ കളിക്കാരന്റെ തലച്ചോറിലേയ്ക്ക് ഇടിച്ചുകയറി കളിക്കാരൻ യഥാർത്ഥത്തിൽ മരണപ്പെടുമെന്നാണ് പാൽമർ പറയുന്നത്.'നെർവ് ഗിയർ' എന്ന് പേര് നൽകിയിരിക്കുന്ന ഹെഡ്‌സെറ്റ് ന്യൂറൽ ഇന്റർഫേസ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് യാഥാർത്ഥ്യ പുനഃസൃഷ്ടിക്കുമെന്നാണ് പാൽമർ വിശദീകരിക്കുന്നത്.
കളിക്കാരന്റെ മസ്തിഷ്കത്തെ ലക്ഷ്യം വച്ച് ഹെഡ്‌സെറ്റിലെ വ്യൂവിംഗ് സ്ക്രീനിന് മുകളിലായി മൂന്ന് ചാർജ് മൊഡ്യൂളുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഗെയിമിൽ കൊല്ലപ്പെടുന്ന നിമിഷം കളിക്കാരന്റെ തലച്ചോറിലേയ്ക്ക് ഈ ചാർജ് മൊഡ്യൂളുകൾ തുളച്ചുകയറുകയും തൽക്ഷണം മരിക്കുകയും ചെയ്യുന്നു.ഗ്രാഫിക്‌സ് ഗെയിമിനെ യഥാർത്ഥമെന്ന് തോന്നിപ്പിക്കുമെങ്കിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ഭയം ഗെയിമിനെ കൂടുതൽ യാഥാർത്ഥ്യമുള്ളതായി മാറ്റുമെന്ന് വിചിത്ര ഗെയിമിന്റെ നിർമാതാവായ പാൽമർ പറയുന്നു.
വീഡിയോ ഗെയിമുകളുടെ ചരിത്രത്തിൽ ഇതുവരെ പരീക്ഷിക്കാത്ത കാര്യമാണിതെന്നും പാൽമർ കൂട്ടിച്ചേർത്തു.സ്വാർഡ് ആർട്ട് ഓൺലൈൻ എന്ന ആനിമേഷൻ പരമ്പരയെ അനുകരിച്ചാണ് ഗെയിം നിർമിച്ചിരിക്കുന്നതെന്ന് പാൽമർ വെളിപ്പെടുത്തി. ഈ ആനിമേഷൻ പരമ്പരയിലും ഗെയിമിനുള്ളിൽ കൊല്ലപ്പെടുന്ന കളിക്കാർ യഥാർത്ഥത്തിലും മരിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.