/sathyam/media/post_attachments/v5AIFlmpA1ImXGsSMZt5.jpg)
ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ആഗോളതലത്തിൽ നിശ്ചലമായി ട്വിറ്റർ. കുറച്ച് മാസങ്ങൾക്ക് മുൻപ് ട്വിറ്റർ ഇത്തരത്തിൽ പ്രവർത്തനരഹിതമായിരുന്നു. അക്കാലയളവിൽ വിശദീകരണവുമായി ഇലോൺ മസ്ക് രംഗത്തെത്തിയിരുന്നെങ്കിലും, ട്വിറ്ററിൽ പ്രശ്നങ്ങൾ വീണ്ടും വർദ്ധിച്ചിട്ടുണ്ട്.
ട്വിറ്റർ പ്രവർത്തനരഹിതമായതോടെ ട്വിറ്റർ ഡൗൺ എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിലുടനീളം ട്രെന്റ് ആയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ഉപഭോക്താക്കൾക്കാണ് ട്വീറ്റർ ഉപയോഗിക്കുന്നതിൽ ഇന്ന് തടസ്സം നേരിട്ടത്.
നിലവിൽ, ട്വിറ്ററിലെ ഫീഡ് കാണിക്കുന്നില്ല എന്ന പ്രശ്നമാണ് ഭൂരിഭാഗം ഉപഭോക്താക്കളും ഉന്നയിച്ചിരിക്കുന്നത്. ഇതിനെതിരെ ഉടൻ തന്നെ നൂറുകണക്കിന് ആളുകൾ പരാതിയുമായി രംഗത്തെത്തിയിരുന്നു.
ഫീഡ് ദൃശ്യമായില്ലെങ്കിലും, ട്വീറ്റുകൾ പോസ്റ്റ് ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് ഉപഭോക്താക്കൾ അറിയിച്ചിട്ടുണ്ട്. അതേസമയം, ചുരുക്കം ചില ഉപഭോക്താക്കൾക്ക് ഫോളോവേഴ്സ് ലിസ്റ്റ് വരെ അപ്രത്യക്ഷമായിട്ടുണ്ട്. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെയാണ് ട്വിറ്ററിൽ പ്രശ്നങ്ങൾ വീണ്ടും ആവർത്തിച്ചത്.
ട്വിറ്ററിൽ നിന്നും 10 ശതമാനം ജീവനക്കാരെയാണ് ഇലോൺ മസ്ക് പുറത്താക്കിയത്. ഇതോടെ, 200 ഓളം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രൊഡക്ട് മാനേജർമാർ, എൻജിനീയർമാർ, ഡാറ്റാ സയൻസ് വിഭാഗത്തിലെ ജീവനക്കാർ തുടങ്ങിയവരാണ് പുറത്തായത്.
കൂടാതെ, ബ്ലൂ വെരിഫിക്കേഷൻ സബ്സ്ക്രിപ്ഷൻ, വരാനിരിക്കുന്ന പേയ്മെന്റ് പ്ലാറ്റ്ഫോം തുടങ്ങിയ പ്രോജക്ടുകൾക്ക് നേതൃത്വം നൽകിയിരുന്ന എസ്തർ ക്രോഫോർഡിനെ വരെ പിരിച്ചുവിട്ടിട്ടുണ്ട്.