കേന്ദ്രസർക്കാർ വിലക്ക് നീക്കിയതോടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ലോക പ്രശസ്ത മീഡിയ പ്ലെയറായ വിഎൽസി. വീഡിയോലാന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം ഉപയോക്താക്കൾക്ക് വിഎൽസി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
നിലവിലുള്ള കണക്കുകൾ പ്രകാരം, ഏകദേശം 7.3 കോടി പേരാണ് വിഎൽസി ഡൗൺലോഡ് ചെയ്തിരിക്കുന്നത്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വീഡിയോലാൻ എന്ന സ്ഥാപനമാണ് വിഎൽസി വികസിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിൽ വിഎൽസിക്ക് നിരോധനം ഏർപ്പെടുത്തിയതിന്റെ യഥാർത്ഥ കാരണങ്ങൾ അജ്ഞാതമാണെങ്കിലും, സിക്കാഡ സൈബർ ആക്രമണങ്ങൾക്ക് വിഎൽസി പ്ലാറ്റ്ഫോം ഉപയോഗിച്ചതിനാലാകാം നിരോധനം ഏർപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
ചൈനയുടെ പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പാണ് സിക്കാഡ. ദീർഘ കാല സൈബർ ആക്രമണ ക്യാമ്പയിനിന്റെ ഭാഗമായി മാൽവെയർ ലോഡർ വിന്യസിക്കാൻ സിക്കാഡ വിഎൽസി മീഡിയ പ്ലെയർ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ വിഎൽസി നിർമ്മാതാവ് വെർച്വൽ ഹിയറിംഗ് വഴി കേസ് വാദിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ഐടി മന്ത്രാലയം ഉന്നയിച്ച പ്രശ്നങ്ങൾ വിശദീകരിക്കാൻ വീഡിയോലാനിന് സാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.