വിവാഹത്തിൽ നിന്ന് വരൻ പിൻമാറിയതറിഞ്ഞ് യുവതി ജീവനൊടുക്കി, സ്ത്രീധനം വേണ്ടെന്ന് പറഞ്ഞ യുവാവ് പല ആവശ്യങ്ങൾ പറഞ്ഞ് കൈക്കലാക്കിയത് ലക്ഷങ്ങൾ

author-image
Charlie
New Update

publive-image

Advertisment

തിരുവനന്തപുരം: വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി. നെടുമങ്ങാട് വലിയമല കുര്യാത്തി ശ്രീകൃഷ്ണവിലാസത്തിൽ ശ്രീകുമാറിന്റെ മകൾ ആതിരാ ശ്രീകുമാറി(23)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ആറാം തീയതി രാവിലെയിടെയാണ് ആതിരയെ ഉഴമലയ്ക്കൽ ലക്ഷംവീട് കോളനിയിലെ അമ്മയുടെ സഹോദരിയുടെ വീട്ടിലെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആതിരയും പനയമുട്ടം സ്വാതിഭവനിൽ സോനുവും തമ്മിലുള്ള വിവാഹ നിശ്ചയം 2022 നവംബർ 13ന് ആണ് നടന്നത്. 2023 ഏപ്രിൽ 30നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആണ് ആതിര ജോലി നോക്കിയിരുന്നത്. വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്‌ഷൻ കമ്പനിയിൽ ജോലി ഉണ്ടായിരുന്നു എന്നായിരുന്നു സോനു ആതിരയോടും കുടുംബത്തോടും പറഞ്ഞിരുന്നത്. സ്ത്രീധനമായി ഒന്നും തന്നെ സോനു ആവശ്യപ്പെട്ടിരുന്നില്ല.
എല്ലാമാസവും ആതിരയ്ക്ക് ലഭിക്കുന്ന ശമ്പളം സോനു ചോദിച്ചു വാങ്ങിയിരുന്നു. ഇതിന് പുറമേ ആതിരയുടെ സഹോദരനിൽ നിന്നും ബന്ധുക്കളിൽ നിന്നും പല ആവശ്യങ്ങൾ പറഞ്ഞു പലപ്പോഴായി ലക്ഷങ്ങളാണ് സോനു കൈക്കലാക്കിയത്. തുടർന്നും സോനു പണം ആവശ്യപ്പെട്ടപ്പോൾ ആണ് ആതിരയുടെ കുടുംബത്തിന് സംശയം തോന്നിയത്. ഇത് മനസ്സിലാക്കിയ സോനു ആതിരയും വീട്ടുകാരെയും ഫോണിൽ വിളിച്ചു കല്യാണത്തിൽ നിന്ന് പിന്മാറുകയാണ് എന്ന് അറിയിച്ചു.
സോനുവിന്റെ പെട്ടെന്നുള്ള പിന്മാറ്റം ആതിരയെ മാനസികമായി ഏറെ തളർത്തിയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതോടെ ജോലിക്ക് പോകാതെ ആതിര വീടിനുള്ളിൽത്തന്നെ കഴിയുകയായിരുന്നു. സംഭവത്തിൽ സോനുവിനെതിരെ ആതിരയുടെ കുടുംബം ഡിജിപിക്കും ഡിവൈഎസ്പിക്കും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Advertisment