തൃശ്ശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജ ഐഎഎസ് മുളയം എസ്.ഒ.എസ്. കുട്ടികളുടെ ഗ്രാമത്തിലേയ്ക്ക് തന്റെ ആദ്യ മാസത്തെ ശമ്പളം സംഭാവനയായി നൽകുന്നു.
തൃശ്ശൂർ: കൃഷ്ണ തേജ ഐഎഎസ് എന്ന ഉദ്യോഗസ്ഥൻ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നതും ജനകീയനാകുന്നതും ഇതാദ്യമല്ല. തന്റെ അധികാരവൃത്തത്തിൽ നന്മയുടെ പ്രകാശം പരത്തിയാണദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നോട്ടു പോകുന്നത്. ആലപ്പുഴയിൽ കളക്ടറായിരിയ്ക്കെ കുട്ടികളുടെ ഇഷ്ടക്കാരനായ 'കളക്ടർ മാമൻ' ആയിട്ടാണറിയപ്പെട്ടിരുന്നത് കൃഷ്ണ തേജ.
കളക്ടർ കുട്ടികളുടെ ഗ്രാമത്തിൽ.
തൃശ്ശൂർ ജില്ലയിൽ എത്തിയശേഷം അദ്ദേഹത്തിന്റെ കുട്ടികളോടുള്ള സ്നേഹവാത്സല്യവും കരുതലും എന്തെന്ന് തിരിച്ചറിഞ്ഞവർ മുളയം എസ്.ഒ.എസ്. ചിൽഡ്രൻസ് വില്ലേജിലെ കുട്ടികളാണ്. തൃശ്ശൂരിൽ ചുമതലയേറ്റശേഷം തന്റെ ആദ്യമാസത്തെ ശമ്പളം അദ്ദേഹം മുളയം എസ്.ഒ.എസ്. ഗ്രാമത്തിന് സംഭാവന നല്കുകയാണ് ചെയ്തത്.
തൃശ്ശൂർ ജില്ലയിലെ മുളയം എസ്.ഒ.എസ്. ചിൽഡ്രൻസ് വില്ലേജ് ക്യാമ്പസ്.
കുട്ടികളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുമെന്നും കഴിവുള്ളവർ ഇവിടുത്തെ കുട്ടികളെ സഹായിക്കുന്നതിനായി മുന്നോട്ടുവരണമെന്നും ചിൽഡ്രൻസ് വില്ലേജ് സന്ദർശിച്ചശേഷം കൃഷ്ണ തേജ പറഞ്ഞു. 2016-ൽ തൃശ്ശൂർ അസിസ്റ്റന്റ് കളക്ടറായിരിയ്ക്കെ എസ്.ഒ.എസ്. ചിൽഡ്രൻസ് വില്ലേജിൽ വന്ന ഓർമ്മകൾ പങ്കുവച്ച അദ്ദേഹം അന്നത്തേതിലും മെച്ചപ്പെട്ട സൗകര്യങ്ങൾ ഇപ്പോൾ ഉണ്ടായതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു.