ദുബായ്: കഴിഞ്ഞ ദിവസം ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവ് വാഹനമിടിച്ച് മരിച്ചതാണെന്ന് തിരിച്ചറിഞ്ഞു. കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവ് സ്വദേശി ഫവാസിന്റെ (23) മൃതദേഹമാണ് ജബല്‍ അലിയില്‍ വാഹനത്തിന് അരികില്‍ നിന്ന് കണ്ടെത്തിയത്.
അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഫവാസ് രാത്രി വൈകിയും താമസ സ്ഥലത്ത് തിരിച്ചെത്താതെ വന്നപ്പോഴാണ് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട്, ദുബായ് ഇൻവസ്റ്റ്മെന്റ് പാർക്കിനു സമീപത്തെ റോഡരികിൽ വാഹനത്തിന് അരികിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനമിടിച്ചാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. അപകടമുണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോയ ഡ്രൈവറെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയും ചെയ്തു. നാല് വർഷം മുൻപ് ദുബായിൽ എത്തിയ ഫവാസ് സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു. അബ്ദുൽ സലീം-സുഹറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: റിഫ, സിനാൻ.