/sathyam/media/post_attachments/BkGRkeOn9SXAf6KAjrbE.jpg)
ദുബായ്: നടപ്പ് വർഷത്തെ ആദ്യ പാദത്തിൽ (2023 ജനുവരി 1 മുതൽ മാർച്ച് 31 വരെ) 33.7 ലക്ഷം പേർ ഫ്ലൈദുബായ് ഫ്ലൈറ്റുകളിൽ മാത്ര ചെയ്തു. മുൻ വർഷം ഇതേ കാലയളവിനേക്കാൾ 50 ശതമാനം കൂടുതലാണിത്. ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള വേനൽ കാലത്തെ തിരക്ക് പരിഗണിച്ച് സീറ്റുകളുടെ എണ്ണത്തിൽ 20 ശതമാനം വർധന വരുത്തിയതായി ഫ്ലൈദുബായ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഘയ്ത് അൽ ഘയ്ത് പറഞ്ഞു.
ഈ വർഷാദ്യം തന്നെ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ്, തായ്ലന്റിലെ പട്ടായ, ക്രാബി, സൗദി അറേബ്യയിലെ ക്വാസുമ, അൽ ഉല, ഗിസാൻ, നെജ്റാൻ, നിയോം , കസാക്കിസ്ഥാനിലെ ഷൈംകെന്റ്, തുർക്മനിസ്ഥാൻ, സോമാലിയയിലെ മൊഗാദിഷു, ഇറ്റലിയിലെ മിലാൻ- ബെർഗാമോ എന്നിവിടങ്ങളിലേക്ക് പുതുതായി സർവീസാരംഭിക്കുകയുണ്ടായി. പുതിയ സ്ഥലങ്ങളിലേക്ക് സർവീസാരംഭിച്ചും നിലവിലുള്ള റൂട്ടുകളിൽ ശേഷി വർധിപ്പിച്ചും എയർലൈൻ ശൃംഖല തുടർച്ചയായി വിപുലപ്പെടുത്തുകയാണെന്ന് ഘയ്ത് തന്നൽ ഘയ്ത് വിശദീകരിച്ചു.
വർഷാദ്യം തന്നെ മികച്ച പ്രകടനമാണ് ഫ്ലൈദുബായ് കാഴ്ചവെച്ചത്. വ്യാപാരത്തിന്റേയും വിനോദ സഞ്ചാരത്തിന്റേയും ആഗോള കേന്ദ്രമായി ദുബായ് മാറിയതിന്റെ പ്രതിഫലനമായിരുന്നു അത്. ആഗോള സാമ്പത്തിക പ്രതിസന്ധിയിലും ദുബായ്ക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞതും മറ്റൊരു ഘടകമാണ്. യുഎഇയുടേയും ദുബായിയുടേയും സാമ്പത്തിക വളർച്ചയിലും വ്യോമയാന വിപുലീകരണത്തിലും വലിയ സംഭാവനയാണ് ഫ്ലൈദുബായ് നിർവഹിച്ചു കൊണ്ടിരിക്കുന്നത്.
കൂടുതൽ എയർക്രാഫ്റ്റുകൾ വരുന്നതോടെ ഇതിന് ആക്കം കൂടും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനു പുറമെ ദുബായ് ഇന്റർനാഷനൽ വിമാനത്താവളത്തെ (ഡി എക്സ് ബി) രാജ്യാന്തര യാത്രക്കാർക്കുള്ള ഏറ്റവും തിരക്കേറിയ കേന്ദ്രമാക്കി മാറ്റുന്നതിലും പ്രധാന പങ്ക് വഹിക്കാൻ ഫ്ലൈദുബായ്ക്ക് കഴിയും.
ഏറ്റവും തിരക്കേറിയ വേനൽകാലത്തെയാണ് മുന്നിൽ കാണുന്നത്. സീറ്റുകളുടെ എണ്ണം വർധിക്കുകയും ജൂണിൽ പുതിയ റൂട്ടുകളിൽ സർവീസാരംഭിക്കുകയും ചെയ്യുന്നതോടെ ഈ തിരക്ക് കൈകാര്യം ചെയ്യാൻ പ്രയാസമുണ്ടാകില്ല. പ്രത്യേക സീസൺ എന്നതിലുപരി വർഷം മുഴുവൻ സഞ്ചാരികളെ ആകർഷിക്കാൻ ദുബായ്ക്ക് ഇപ്പോൾ സാധിക്കുന്നുവെന്നതും ഫ്ലൈ ദുബായിയെ സംബന് ധിച്ചേടത്തോളം അനുഗ്രഹമാണ്.
2023 ജനവരി 1 നും മാർച്ച് 31 നും ഇടയിൽ 25,800 സർവീസുകൾ നടത്തുകയുണ്ടായി. ബോയിങ് 737 എയർക്രാഫ്റ്റുകളുടെ എണ്ണം ഇപ്പോൾ 76 ആയിട്ടുണ്ട്. ഈ മാസാവസാനം രണ്ടെണ്ണം കൂടി വരും. പുതുതായി പൈലറ്റുമാരേയും ക്യാബിൻ ജോലിക്കാരേയും മറ്റും നിയമിക്കുന്നതിനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്.
52 രാജ്യങ്ങളിലെ 120 കേന്ദ്രങ്ങളിലേക്ക് ഇപ്പോൾ സർവീസ് നടത്തുന്നു. ഇതിൽ 75 നഗരങ്ങളും ദുബായിലേക്ക് നേരത്തെ നേരിട്ട് വിമാന സർവീസില്ലാതിരുന്നവയാണ്. ജൂണിൽ പുതുതായി 9 കേന്ദ്രങ്ങളിലേക്ക് സർവീസാരംഭിക്കുമെന്ന് ഫ്ലൈദുബായ് ചീഫ് കമേഴ്സ്യൽ ഓഫീസർ ഹമദ് ഒബൈദുള്ള പറഞ്ഞു.
ബോഡ്‌റം, ദുബ്രോവ്നിക്, മിക്കോണോസ്, സാന്റോ റിനി, ടിവാട്ട്, കോർഫു, കാഗ്ളിലാരി, സിസിലി എന്നിവ ഇതിൽ പെടുന്നു. കൂടാതെ ക്രാബി, മിലാൻ- ബെർഗാമോ, പട്ടായ, പിസ തുടങ്ങിയ പ്രശസ്ത കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നുമുണ്ട്.
ജൂൺ 22 ന് കാഗ്ളിലാരിയിലേക്ക് സർവീസാരംഭിക്കുന്നതോടെ ഇറ്റലിയിലെ 5 കേന്ദ്രങ്ങളിലേക്ക് സർവീസാവും. നേപ്പിൾസിലേക്ക് ഇപ്പോൾ ആഴ്ചയിൽ 4 ഫ്ലൈറ്റുകളുടെ സ്ഥാനത്ത് ജൂൺ 19 മുതൽ 7 ആയി വർധിക്കും. വേനലിന് ശേഷം ഇത് പ്രതിദിന സർവീസായി മാറ്റുന്നതാണ്. പിസ സർവീസ് ഇപ്പോൾ ആഴ്ചയിൽ 3 എന്നത് ജൂൺ 20 മുതൽ നാലാവും.
മിലാൻ- ബെർഗാമോയിലേക്ക് ആഴ്ചയിൽ 5 സർവീസായിരുന്നത് ഏപ്രിൽ മുതൽ പ്രതിദിനമായിക്കഴിഞ്ഞു. ഈ വർഷം ഒക്ടോബർ മുതൽ തായ്ലന്റിലെ ക്രാബിയിലേക്കും പട്ടായയിലേക്കുമുള്ള സർവീസ് പ്രതിദിനം ഒന്ന് എന്നത് രണ്ടായി വർധിക്കും. ബെൽഗ്രേഡ്, ബുക്കാറസ്റ്റ്, ബുഡാപേസ്റ്റ്, മോസ്കോ, ടെൽ അവീവ്, വാർസാ നഗരങ്ങൾക്ക് പുറമെ ജിസിസി രാജ്യങ്ങളിൽ നിന്നും തായ്ലന്റിലേക്ക് കൂടുതൽ വിനോദ സഞ്ചാരികൾ വന്നു കൊണ്ടിരിക്കുന്നു.
ജൂൺ 21 മുതലാരംഭിക്കുന്ന പുതിയ വേനൽ കാല സർവീസുകളുടെ വിശദാംശങ്ങൾ: മിക്കോനോസ് (ഗ്രീസ്)- ജൂൺ 21 ന് തുടങ്ങി സെപ്തംബർ 10 ന് അവസാനിക്കും. കാഗ്ളിലാരി (ഇറ്റലി)- ജൂൺ 22 മുതൽ സെപ്റ്റംബർ 30 വരെ. കോർഫു (ഗ്രീസ്)- ജൂൺ 24 ന് ആരംഭിച്ച് സെപ്റ്റംബർ 30 വരെ. ടിവാട്ട് (മൊണ്ടനാഗ്‌രോ)- ജൂൺ 24 മുതൽ സെപ്തംബർ 9 വരെ. ട്രാ ബ്സോൺ (തുർക്കി)- ജൂൺ 24 മുതൽ സെപ്റ്റംബർ 17 വരെ. ബോഡ്റം (തുർക്കി)- ജൂൺ 24 മുതൽ സെപ്റ്റംബർ 10 വരെ. ഡുബ്രോവ്നിക് (ക്രൊയേഷ്യ)- ജൂൺ 25 ന് തുടങ്ങി സെപ്റ്റംബർ 24 ന് അവസാനിക്കും. സാന്റോ റിനി (ഗ്രീസ്)- ജൂൺ 25 മുതൽ സെപ്റ്റംബർ 10 വരെ. ബറ്റൂമി( ജോർജിയ) - ജൂൺ 25 ന് ആരംഭിച്ച് സെപ്റ്റംബർ 10 വരെ.
സമയ ക്രമം അറിയാൻ: https://www.flydubai.com/en/plan/timetable
ഫ്ലൈ ദുബായ് ഹോളിഡേ വിശദാംശങ്ങൾ: https://holidays.flydubai.com/en/ flydubai.com - ൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ദുബായ് ടെലഫോൺ നമ്പർ: (+971) 600 54 44 45.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us