/sathyam/media/post_attachments/EbJpubArVwYN7sdd3xMH.webp)
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സജീവ അഗ്നിപര്‍വ്വതമായ മെറാപി പൊട്ടിത്തെറിച്ചു. രാജ്യത്തിന്‍റെ ദുരന്ത നിവാരണ ഏജൻസിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്തോനേഷ്യയിലെ യോഗ്യകാർത്ത മേഖലയിലാണ് മെറാപി അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ ദിവസം പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. അഗ്നി പര്‍വ്വതത്തില്‍ നിന്നുള്ള ലാവാ പ്രവാഹം ഒന്നര കിലോമീറ്ററോളം ഒഴുകിയെത്തിയെന്നാണ് റിപ്പോര്‍ട്ട്. പര്‍വ്വതത്തില്‍ നിന്നും മൂന്ന് മുതൽ ഏഴ് കിലോമീറ്റർ ചുറ്റളവിലുള്ള മേഖല അപകട മേഖലയായി അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിർത്തിവയ്ക്കാൻ സമീപവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പര്‍വ്വതത്തിന്‍റെ അടുത്ത പ്രദേശങ്ങളില്‍ ആള്‍താമസം ഇല്ലെന്നാണ് വിവരം.
9,721 അടി ഉയരമുള്ള ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് മെറാപി. രാജ്യത്തെ അപകടസാധ്യതയുള്ള രണ്ടാമത്തെ അഗ്നിപർവതമായാണ് മെറാപിയെ കാണുന്നത്. ഇന്നലെ സംഭവിച്ച സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. എന്നാൽ പര്‍വ്വതത്തിന്‍റെ അപകട മേഖലയില്‍ നിന്നും ആരെയും ഇതുവരെ ഒഴിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.