വയനാട് : വയനാട്ടിലെ ജനങ്ങളെ ഭീതിയിലാഴ്‌ത്തി വീണ്ടും കടുവയിറങ്ങി. സുൽത്താൻബത്തേരി പനവരം ബീനാച്ചി റോഡിൽ കടുവയെ കണ്ടെത്തി. റോഡിലൂടെ സഞ്ചരിക്കവേ യാത്രക്കാരാണ് കടുവയെ കണ്ടത്. രാത്രി പതിനൊന്നോടെയാണ് പ്രദേശത്ത് കൂടിപോയ കാർ യാത്രക്കാർ കടുവയെ കണ്ടത്.
രണ്ട് ദിവസം മുൻപ് നാട്ടുകാർ കടുവയെ നേരിട്ട് കണ്ടിരുന്നു. ഈ സാഹചര്യത്തിൽ കടവയെ ഉടൻ കെണിവെച്ച് പിടികൂടണമെന്നാണ് സുൽത്താൻബത്തേരി നഗരസഭ ആവശ്യപ്പെടുന്നത്. നഗരസഭാ കൗൺസിൽ ഇത് സംബന്ധിച്ച് പ്രമേയം പാസാക്കിയിട്ടുണ്ട്. ഇതനുസരിച്ച് വനംവകുപ്പ് ഒരു ടെക്കനിക്കൽ കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്.
ഇവിടെ ദിവസങ്ങളായി കടുവയുടെ സാന്നിദ്ധ്യമുണ്ട്. ഈ സാഹചര്യത്തിൽ വനംവകുപ്പ് കൂടുതൽ നിരീക്ഷണ ക്യാമറകളും കടുവയെ പിടികൂടാൻ കൂടും ഒരുക്കാൻ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് ജനവാസമേഖലയിൽ വീണ്ടും കടുവയിറങ്ങിയത്. സംഭവത്തിൽ ഉടൻ നടപടി എടുക്കാനൊരുങ്ങുകയാണ് വനംവകുപ്പ്