Advertisment

പൊങ്കാലയ്‌ക്കൊരുങ്ങി തലസ്ഥാന നഗരി; ഭക്തിജനസാകരമായി ആറ്റുകാൽ

പാട്ട് തീരുമ്പോൾ സഹ മേൽശാന്തി വലിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിന് മുൻവശത്തെ പണ്ഡാര അടുപ്പിലേക്കും അഗ്നി പകരും. തുടർന്ന് ഭക്തജനങ്ങൾ തങ്ങളുടെ അടുപ്പുകൾ ജ്വലിപ്പിക്കാൻ തുടങ്ങും.

New Update
pongala tomorrow.jpg
Advertisment

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കായി തലസ്ഥാനമൊരുങ്ങി. ആറ്റുകാലമ്മയ്ക്കായുള്ള പൊങ്കാല പായസം ഒരുങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. കടുത്ത ചൂടിനെ പോലും അവഗണിച്ചു കൊണ്ട് ഭക്തജന സഹസ്രങ്ങളാണ് പൊങ്കാലയിടാനായി ക്ഷേത്ര പരിസരത്ത് എത്തിയിരിക്കുന്നത്.

നാളെ രാവിലെ പത്ത് മണിയോടെ ശുദ്ധപുണ്യാഹത്തിന് ശേഷം പൊങ്കാല ചടങ്ങുകൾ ആരംഭിക്കും. പാട്ട് പുരയിൽ തോറ്റം പാട്ടുകാർ കണ്ണകീ ചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടും. പാട്ട് തീരുമ്പോൾ സഹ മേൽശാന്തി വലിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിന് മുൻവശത്തെ പണ്ഡാര അടുപ്പിലേക്കും അഗ്നി പകരും. തുടർന്ന് ഭക്തജനങ്ങൾ തങ്ങളുടെ അടുപ്പുകൾ ജ്വലിപ്പിക്കാൻ തുടങ്ങും.

പണ്ഡാര അടുപ്പിൽ നിന്നും കത്തിക്കുന്ന ദീപമാണ് ഭക്തരുടെ അടുപ്പുകളിലേക്കും പകരുക. 2.30ഓടെ പൂജയ്ക്ക് ശേശഷമുള്ള നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. നിവേദ്യ സമയത്ത് വായുസേനയുടെ ഹെലികോപ്ടർ ആകാശത്ത് നിന്നും പുഷ്പവൃഷ്ടി നടത്തും.

നഗരത്തിന്റെ പല ഭാഗങ്ങിലായി ഇന്നലെ മുതൽ പൊങ്കാലയിടാനുള്ള ക്രമീകരണങ്ങൾ ഒരുക്കിക്കഴിഞ്ഞു. പൊങ്കാലയടുപ്പുകൾ ഉൾപ്പെടെയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി നഗരസഭയും പോലീസും അറിയിച്ചു. വിവിധയിടങ്ങളിൽ കുടിവെള്ളസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ന് ഉച്ച മുതൽ നാളെ രാത്രി എട്ട് മണി വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

aattukal pongala
Advertisment