അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളിലാണ് വിധി പറയുക. കഴിഞ്ഞ വര്‍ഷം നവംബറില്‍ സുപ്രീം കോടതി വിധി പറയാനായി മാറ്റി വച്ചിരുന്നു.
അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും വ്യാപാര പ്രവര്‍ത്തനങ്ങളിലും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയെ (സെബി) ഇടപെടാന്‍ പ്രേരിപ്പിച്ചെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പിന്റെ സെക്യൂരിറ്റീസ് നിയമ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മാര്‍ച്ചില്‍ സുപ്രീം കോടതി സെബിയോട് നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എഎം സപ്രെയുടെ നേതൃത്വത്തില്‍ ആറ് അംഗങ്ങള്‍ അടങ്ങുന്ന ഒരു വിദഗ്ധ സമിതിയും കോടതി രൂപീകരിച്ചിരുന്നു.
വിഷയത്തില്‍ വാദം നടക്കുന്നതിടെ, വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം വരുത്തിയെന്നാരോപിച്ച് സെബിയ്ക്കെതിരെയും ഹിന്‍ഡര്‍ബര്‍ഗ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സുപ്രീം കോടതി രൂപീകരിച്ച സമയക്രമം പാലിക്കാത്തതിനും മാര്‍ക്കറ്റ് റെഗുലേറ്ററിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
അതേസമയം സെബിക്കെതിരായ ആരോപണങ്ങളില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അതൃപ്തി അറിയിച്ചിരുന്നു. സ്റ്റോക്ക് മാര്‍ക്കറ്റിലെ കൃത്രിമത്വം അന്വേഷിക്കാന്‍ മാത്രം ചുമതലപ്പെടുത്തിയിട്ടുള്ള ഒരു നിയമപരമായ സ്ഥാപനമാണ് സെബി. സെബിയെ വിശ്വാസമില്ലെന്നും സ്വന്തം എസ്ഐടി രൂപീകരിക്കുമെന്നും ശരിയായ വസ്തുക്കളൊന്നുമില്ലാത്ത ഹര്‍ജിക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ തെളിവുകള്‍ ഇല്ലാതെ ആരോപണം ഉന്നയിരിക്കരുതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.