ചെന്നൈ: 13 വര്‍ഷങ്ങൾക്ക് മുൻപ് രണ്ടാംവയസ്സില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ നിര്‍മിതബുദ്ധിയുടെ (എ.ഐ.) സഹായത്താല്‍ ചിത്രം തയ്യാറാക്കി ചെന്നൈ സിറ്റി പോലീസ്. കുട്ടിയുടെ പഴയ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് 14-15 വയസ്സുള്ള ചിത്രം തയ്യാറാക്കിയത്.
എ.ഐ. സഹായത്താല്‍ തയ്യാറാക്കിചിത്രം തമിഴ്‌നാട്ടിലെ പോലീസ് സ്റ്റേഷനുകള്‍, അനാഥാലയങ്ങള്‍ എന്നിവിടങ്ങളിലേക്ക് അയക്കും. പൊതുസ്ഥലങ്ങളില്‍ ചിത്രം പതിക്കുമെന്നും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും പോലീസ് അറിയിച്ചു. ജി. ഗണേശിന്റെയും വാസന്തിയുടെയും മകളായ കവിതയെ ചെന്നൈ സാലിഗ്രാമത്തുള്ള വീട്ടില്‍നിന്ന് 2011 സെപ്റ്റംബര്‍ 19-നാണ് കാണാതായത്.
ഗണേശ് വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. വാസന്തി അടുക്കളയില്‍ ജോലിയിലായിരുന്നു. കുട്ടിയെ വീട്ടില്‍ കണ്ടില്ലെങ്കിലും ഒന്നാം നിലയില്‍ താമസിക്കുന്ന ബന്ധുവിന്റെ അടുത്തേക്ക് പോയിരിക്കുമെന്നാണ് വാസന്തി കരുതിയത്. എന്നാല്‍ അവിടെയുമെത്തിയില്ലെന്ന് പിന്നീട് മനസ്സിലായി. വീടിന് പുറത്തെ ഗേറ്റിനുസമീപം കുട്ടിയെ കണ്ടതായി അയല്‍ക്കാര്‍ അറിയിച്ചെങ്കിലും അതിനുശേഷം ഒരുവിവരവും ലഭിച്ചില്ല.
പരാതിയെത്തുടര്‍ന്ന് വിരുഗമ്പാക്കം പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കേസ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടും പുരോഗതിയുണ്ടായില്ല. ഇതിനിടെ പലതവണ അന്വേഷണ ഉദ്യോഗസ്ഥര്‍ മാറി. 2015-ല്‍ മാതാപിതാക്കള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയെങ്കിലും പിന്നീട് ഇവരുടെ സമ്മതമില്ലാതെ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിച്ചു. അതിനുശേഷം കാര്യമായ അന്വേഷണം നടന്നില്ല.
കേസ് അവസാനിപ്പിക്കാന്‍ പോകുന്നതായി പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മാതാപിതാക്കള്‍ കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് പുതിയ അന്വേഷണ സംഘത്തെ കേസ് ഏല്പിച്ചത്. ഇവരാണ് നിര്‍മിതബുദ്ധി സഹായത്തോടെ ചിത്രം തയ്യാറാക്കിയത്.