എല്ലാ ബോയിംഗ് 737-8 മാക്സ് വിമാനങ്ങളിലെയും എമര്‍ജന്‍സി എക്സിറ്റുകളിലും ഒറ്റത്തവണ പരിശോധന നടത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഇന്ത്യന്‍ എയര്‍ ഓപ്പറേറ്റര്‍മാരോട് നിര്‍ദ്ദേശിച്ചു. 174 യാത്രക്കാരും ആറ് ജീവനക്കാരും സഞ്ചരിച്ച അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിന്റെ പുറത്തുകടക്കുന്ന വാതിലും തൊട്ടടുത്തുള്ള ആളില്ലാത്ത സീറ്റും പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് അടിയന്തിര നിര്‍ദേശം നല്കിയത്. അപകടത്തെ തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി.
അലാസ്‌ക എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-9 വിമാനമായിരുന്നു അപകടത്തില്‍പെട്ടത്. അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിലുണ്ടായ സംഭവത്തിന് ശേഷം ബോയിംഗില്‍ നിന്ന് മാര്‍ഗനിര്‍ദേശം ലഭിച്ചിട്ടില്ല. എന്നാല്‍, സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയാമെന്നും അന്വേഷണത്തെ പിന്തുണയ്ക്കാന്‍ സാങ്കേതിക സംഘം തയ്യാറാണെന്നും എയ്റോസ്പേസ് കമ്പനി അറിയിച്ചിട്ടുണ്ട്. എക്‌സിറ്റ് വാതിലും സീറ്റും പൊട്ടിത്തെറിച്ച വിമാനം രണ്ട് മാസം മുമ്പ് അസംബ്ലി ലൈനില്‍ നിന്ന് സര്‍ട്ടിഫിക്കേഷന്‍ നേടിയ ഒരു പുതിയ വിമാനമായിരുന്നു.
സംഭവത്തെ തുടര്‍ന്ന് അലാസ്‌ക എയര്‍ലൈന്‍സ് തങ്ങളുടെ മുഴുവന്‍ ബോയിംഗ് 737-9 വിമാനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പൂര്‍ണമായ അറ്റകുറ്റപ്പണികള്‍ക്കും സുരക്ഷാ പരിശോധനകള്‍ക്കും ശേഷം ഓരോ വിമാനങ്ങളും തിരികെ കൊണ്ടുവരുമെന്ന് അലാസ്‌ക എയര്‍ലൈന്‍സ് സിഇഒ ബെന്‍ മിനിക്കുച്ചി പറഞ്ഞു. റഡ്ഡര്‍ കണ്‍ട്രോള്‍ സിസ്റ്റത്തില്‍ സാധ്യമായ എല്ലാ 737 MAX വിമാനങ്ങളും പരിശോധിക്കാന്‍ വിമാനക്കമ്പനികളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് കഴിഞ്ഞ ആഴ്ച ബോയിംഗ് പറഞ്ഞിരുന്നു.