അയോധ്യയിൽ പുനർനിർമ്മിച്ച റെയിൽവേ സ്റ്റേഷനും പുതിയ വിമാനത്താവളവും ഇന്ന് ഉദ്ഘാടനം ചെയ്യും

മറ്റ് സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകള്‍ അയോധ്യ കാന്റ് സ്റ്റേഷനില്‍ നിന്ന് യാത്ര ആരംഭിക്കും. ഇന്ന് ഇന്‍ഡിഗോയും എയര്‍ ഇന്ത്യ എക്‌സ്പ്രസും പുതുതായി തുറന്ന വിമാനത്താവളത്തിലേക്ക് ആദ്യ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

New Update
modi ayodhya airport.jpg


അയോധ്യയില്‍ പുനര്‍നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷനും പുതിയ വിമാനത്താവളവും പ്രധാനമന്ത്രി  ഇന്ന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനായി എത്തുന്ന പ്രധാനമന്ത്രിയെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ സ്വീകരിക്കും. വിമാനത്താവളത്തില്‍ നിന്ന് റെയില്‍വേ സ്റ്റേഷനായ രാംപഥിലേക്കുള്ള വഴികളില്‍ സജ്ജീകരിച്ച 40 സ്റ്റേജുകളിലായി 1400-ലധികം കലാകാരന്മാര്‍ നാടന്‍ കലാ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. 15,700 കോടിയിലധികം രൂപയുടെ നിരവധി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി പിന്നീട് ഒരു പൊതു പരിപാടിയിലും പങ്കെടുക്കും. വിമാനത്താവളത്തിന് സമീപമുള്ള പൊതുറാലിയെയും മോദി അഭിസംബോധന ചെയ്യും. ജനുവരി 22നാണ് ആയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം. 

Advertisment

പ്രധാനമന്ത്രി രാവിലെ 10.45 ഓടെ അയോധ്യ വിമാനത്താവളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം അദ്ദേഹം നേരെ അയോധ്യ റെയില്‍വേ സ്റ്റേഷനിലേക്ക് പോകും. അവിടെ അദ്ദേഹം പുനര്‍വികസിപ്പിച്ച റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അദ്ദേഹം വിമാനത്താവളത്തിലേക്ക് മടങ്ങുകയും പുതുതായി നിര്‍മ്മിച്ച വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയും ചെയ്യുമെന്നും അയോധ്യയിലെ ഡിവിഷണല്‍ കമ്മീഷണര്‍ ഗൗരവ് ദയാല്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന റാലിയില്‍ ഒന്നരലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ക്ഷേത്ര നഗരത്തില്‍ കനത്ത സുരക്ഷാ വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. 

നഗരം പൂക്കളും ചുവര്‍ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെന്നും കഴിഞ്ഞ രണ്ട് ദിവസമായി നഗരത്തില്‍ കനത്ത മൂടല്‍മഞ്ഞ് ഉണ്ടായിരുന്നിട്ടും എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അയോധ്യ ഡിവിഷണല്‍ കമ്മീഷണര്‍ ഗൗരവ് ദയാല്‍ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് ശേഷം നഗരത്തിലേക്കും തിരിച്ചും 15 ഓളം പുതിയ ട്രെയിന്‍ സര്‍വീസുകള്‍ നടത്താന്‍ റെയില്‍വേ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പുതിയ ട്രെയിനുകള്‍ എല്ലാ ദിവസവും സര്‍വീസ് നടത്തുമെന്നും അയോധ്യ ധാമില്‍ യാത്ര അവസാനിപ്പിക്കുമെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. 

മറ്റ് സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകള്‍ അയോധ്യ കാന്റ് സ്റ്റേഷനില്‍ നിന്ന് യാത്ര ആരംഭിക്കും. ഇന്ന് ഇന്‍ഡിഗോയും എയര്‍ ഇന്ത്യ എക്‌സ്പ്രസും പുതുതായി തുറന്ന വിമാനത്താവളത്തിലേക്ക് ആദ്യ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 2024 ജനുവരിയില്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്ന് അയോധ്യയിലേക്കുള്ള വിമാനങ്ങള്‍ രണ്ട് എയര്‍ലൈനുകളും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.  അയോധ്യ വിമാനത്താവളത്തിന്റെ ആദ്യഘട്ട നിര്‍മാണത്തിന് ഏകദേശം 350 കോടി രൂപയാണ് ചെലവ്. 6,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പുതിയ ടെര്‍മിനല്‍ കെട്ടിടം ഒരേസമയം 600 യാത്രക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രതിവര്‍ഷം 10 ലക്ഷം യാത്രക്കാരെ വിമാനത്താവളത്തിന് കൈകാര്യം ചെയ്യാനാകും.

കൂടാതെ തിരക്കേറിയ സമയങ്ങളില്‍ 3,000 യാത്രക്കാരെയും പ്രതിവര്‍ഷം 60 ലക്ഷം യാത്രക്കാരെയും കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള 50,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം രണ്ടാം ഘട്ട വികസനത്തില്‍ ഉള്‍പ്പെടുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഈ ഘട്ടത്തില്‍ കോഡ് ഇ ബി-777 തരം വിമാനങ്ങള്‍, സമാന്തര ടാക്സി ട്രാക്ക്, 18 എയര്‍ക്രാഫ്റ്റ് പാര്‍ക്കിംഗ് സ്റ്റാന്‍ഡുകള്‍ക്കായി ആപ്രോണ്‍ എന്നിവ ഉള്‍ക്കൊള്ളുന്നതിനായി 3,750 മീറ്റര്‍ വരെ റണ്‍വേ നീട്ടലും പദ്ധതിയിടുന്നുണ്ട്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏറ്റവും വലിയ പ്രചാരണ ആയുധമായാണ് രാമക്ഷേത്ര ഉദ്ഘാടനത്തെ കണക്കാക്കുന്നത്. 

 

ayodhya
Advertisment