''3500 രൂപയില്‍ 2400 രൂപ കഴിച്ച് ബാക്കി 1100 രൂപ ഞാന്‍ നല്‍കിയത് സീരിയലില്‍ അഭിനയിച്ചു ഞാന്‍ നേടിയ പണത്തില്‍നിന്നാണ്''; കേരള സാഹിത്യ അക്കാദമിയ്‌ക്കെതിരെ ബാലചന്ദ്രൻ ചുള്ളിക്കാട്

author-image
ഫിലിം ഡസ്ക്
New Update
‘ഞാന്‍ ഒരുതരത്തിലും മലയാളികളുടെ സാംസ്‌കാരിക നായകനല്ല ; ജാതിബോധത്തിനും മതവിശ്വാസത്തിനും പരമപ്രാധാന്യം നല്‍കുന്ന മലയാളികളുടെ സാംസ്‌കാരിക നായകനാവാന്‍ ആവശ്യമായ യാതൊരു യോഗ്യതയും എനിക്കില്ല ;  തന്നെ സാംസ്‌കാരിക നായകന്‍ എന്നു വിളിക്കരുതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

എഴുത്തുകാരനായ ബാലചന്ദ്രന്‍ ചുള്ളിക്കാട്  അഭിനയത്തിലും സജീവമാണ്. ജീവിക്കാനുള്ള പണം കണ്ടെത്തുന്നത് സീരിയൽ അഭിനയത്തിലൂടെ ആണെന്ന്   അദ്ദേഹം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോൾ ഇതാ കേരള സാഹിത്യ അക്കാദമിയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരനിപ്പോള്‍. 'അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍', രണ്ടു മണിക്കൂറോളം പ്രസംഗിക്കുകയടക്കം ചെയ്തിട്ടും തനിക്ക് നല്‍കിയ പ്രതിഫലത്തെ വിമര്‍ശിച്ചാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് രംഗത്ത് വന്നത്. 

കുറിപ്പ് ഇങ്ങനെ 

Advertisment

''എന്റെവില. ബാലചന്ദ്രന്‍ചുള്ളിക്കാട് കേരളജനത എനിക്കു നല്‍കുന്ന വില എന്താണെന്ന് ശരിക്കും എനിക്കു മനസ്സിലായത് ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണ്. (30-01-2024). കേരളജനതയുടെ സാഹിത്യ അക്കാദമിയില്‍ അന്താരാഷ്ട്ര സാഹിത്യോല്‍സവം. ജനുവരി 30 ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാന്‍ അക്കാദമി എന്നെ ക്ഷണിച്ചിരുന്നു. ഞാന്‍ അവിടെ കൃത്യസമയത്ത് എത്തുകയും ആ വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂര്‍ സംസാരിക്കുകയും ചെയ്തു. അന്‍പതു വര്‍ഷം ആശാന്‍ കവിത പഠിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാല്‍ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞത്.

 പ്രതിഫലമായി എനിക്കു നല്‍കിയത് രണ്ടായിരത്തിനാനൂറു രൂപയാണ്. (2400/-) എറണാകുളത്തുനിന്ന് തൃശൂര്‍ വരെ വാസ് ട്രാവല്‍സിന്റെ ടാക്‌സിക്ക് വെയ്റ്റിംഗ് ചാര്‍ജ്ജും ഡൈറവറുടെ ബാറ്റയുമടക്കം എനിക്കു ചെലവായത് മൂവായിരത്തി അഞ്ഞൂറു രൂപ(3500/-). 3500 രൂപയില്‍ 2400 രൂപ കഴിച്ച് ബാക്കി 1100 രൂപ ഞാന്‍ നല്‍കിയത് സീരിയലില്‍ അഭിനയിച്ചു ഞാന്‍ നേടിയ പണത്തില്‍നിന്നാണ്. പ്രബുദ്ധരായ മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിയില്‍ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരില്‍ നിന്ന് കുനിഞ്ഞുനിന്ന് അവാര്‍ഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാന്‍ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല.

മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നല്‍കുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങള്‍ കല്‍പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി.

ഒരപേക്ഷയുണ്ട്. നിങ്ങളുടെ സാംസ്‌കാരികാവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസ്സില്‍നിന്ന് അവശേഷിക്കുന്ന സമയം പിടിച്ചു പറിക്കരുത്. എനിക്ക് വേറെ പണിയുണ്ട്'' , എന്നുമാണ് കുറിപ്പില്‍ പറയുന്നത്. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിയാളുകളാണ് ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

Advertisment