ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ 13കാരനെ തട്ടിക്കൊണ്ടുപോയി. 5 ലക്ഷം ആവശ്യപ്പെട്ട് ഫോണ്‍ കോള്‍. ഒടുവില്‍ കണ്ടെത്തിയത് മൃതദേഹം

:ബെംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ 13 വയസ്സുകാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

New Update
NISCHITH

ബെംഗളൂരു:ബെംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ 13 വയസ്സുകാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ക്രൈസ്റ്റ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു നിശ്ചിത് എയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബെംഗളൂരുവിലെ കഗ്ഗലിപുര റോഡിലെ വിജനമായ പ്രദേശത്താണ് കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.


Advertisment


കഴിഞ്ഞ ബുധനാഴ്ചയാണ് വൈകുന്നേരം 5 മണിയോടെ ട്യൂഷന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ നിശ്ചിതിനെ കാണാതാകുന്നത്. വൈകുന്നേരം 7.30 ആയിട്ടും മകന്‍ വീട്ടില്‍ തിരിച്ചെത്താത്തത് കണ്ട് കുട്ടിയുടെ അച്ഛന്‍ ജെ സി അചിതും ഭാര്യയും ട്യൂഷന്‍ അധ്യാപകനെ ബന്ധപ്പെട്ടു. 


എന്നാല്‍ മകന്‍ നിശ്ചയിച്ച സമയത്ത് തന്നെ പോയെന്ന് അധ്യാപകന്‍ മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അരെക്കെരെ ഫാമിലി പാര്‍ക്കിന് സമീപത്ത് നിന്ന് മാതാപിതാക്കള്‍ക്ക് മകന്റെ സൈക്കിള്‍ ലഭിച്ചിരുന്നു.



അതിനിടെ മാതാപിതാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് അജ്ഞാത നമ്പറില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ഹുളിമാവ് പോലീസ് സ്റ്റേഷനില്‍ കാണാതായതിനും തട്ടിക്കൊണ്ടുപോകലിനും കേസ് ഫയല്‍ ചെയ്തു.


 തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വ്യാഴാഴ്ച രാത്രി കഗ്ഗലിപുര റോഡിന് സമീപത്ത് നിന്ന് രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. 

കുട്ടിയെ കൊലപ്പെടുത്തിയതിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനും കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

Advertisment