കാലടി–അതിരപ്പിള്ളി–മുസിരിസ് ടൂറിസം സർക്യൂട്ടിനായി കേന്ദ്ര സഹായം തേടി ബെന്നി ബഹനാന്‍ എം.പി ; കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ അല്ലെങ്കിൽ പ്രസാദ് സ്കീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം ;പ്രാദേശിക തൊഴിലവസരങ്ങളും സുസ്ഥിര സാമ്പത്തിക വളർച്ചയും ലക്ഷ്യമിടുന്ന പദ്ധതി

New Update
benny behannan

ഡൽഹി: കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക, ആത്മീയ, പ്രകൃതി വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി പ്രത്യേക ടൂറിസം സർക്യൂട്ട് നടപ്പിലാക്കണമെന്ന് ബെന്നി ബഹനാന്‍ എം.പി പാർലമെന്റിൽ ആവശ്യപ്പെട്ടു.

Advertisment

കാലടി, മലയാറ്റൂർ, അതിരപ്പിള്ളി, കൊടുങ്ങല്ലൂർ, അഴിക്കോട്, മുസിരിസ്, തിരുമൂഴിക്കുളം എന്നീ കേന്ദ്രങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഈ പദ്ധതി കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ അല്ലെങ്കിൽ പ്രസാദ് സ്കീമിൽ ഉൾപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം.

ആദിശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടി, വിശുദ്ധ തോമസ് അപ്പസ്തോലന്റെ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ, ലോകപ്രശസ്തമായ അതിരപ്പിള്ളി വെള്ളച്ചാട്ടം, ചരിത്രപ്രസിദ്ധമായ മുസിരിസ് പൈതൃക മേഖല എന്നിവയുൾപ്പെടെയുള്ള ഇടങ്ങളെ ഒരൊറ്റ ശൃംഖലയായി ബന്ധിപ്പിക്കുന്നത് വിനോദസഞ്ചാര മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രവേശന കവാടമായി വരുന്ന ഈ സർക്യൂട്ടിന് അന്താരാഷ്ട്ര തലത്തിൽ വലിയ സാധ്യതകളാണുള്ളതെന്ന് എം.പി ചൂണ്ടിക്കാട്ടി.


​പദ്ധതിയുടെ ഭാഗമായി ദേശീയപാതകളുടെ ഏകോപനം, മെച്ചപ്പെട്ട റെയിൽ കണക്ടിവിറ്റി, ടൂറിസ്റ്റ് ഷട്ടിൽ സർവീസുകൾ, പൈതൃക സംരക്ഷണം, ആധുനിക ശുചിത്വ സംവിധാനങ്ങൾ എന്നിവ അടിയന്തരമായി വികസിപ്പിക്കേണ്ടതുണ്ട്. കേന്ദ്ര ടൂറിസം മന്ത്രാലയം മുൻകൈ എടുത്ത് നാഷണൽ അതോറിറ്റി ഓഫ് ഇന്ത്യ, റെയിൽവേ, സിയാൽ (CIAL) എന്നിവയുമായി സഹകരിച്ച് പദ്ധതി വേഗത്തിൽ നടപ്പിലാക്കണമെന്നും, ഇതിലൂടെ പ്രാദേശിക തൊഴിലവസരങ്ങളും സുസ്ഥിര സാമ്പത്തിക വളർച്ചയും ഉറപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.

Advertisment