തിരുവനന്തപുരം: ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ മുഖപത്രം ദീപികയില്‍ മുഖപ്രസംഗം. രാജ്യത്തു നടക്കുന്ന ക്രൈസ്തവ പീഡനങ്ങളോട് അരുതെന്നു പറയാതെയാണ് 2026ല്‍ കേരളത്തില്‍ ഭരണം പിടിക്കാന്‍ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കുന്നത് മുഖപ്രസംഗത്തില്‍ പറയുന്നു.
കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെ നയങ്ങളിലെ ഇരട്ടത്താപ്പ് അങ്ങേയറ്റം അപമാനകരമാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നു. അതേസമയം കേരളത്തില്‍ കൂടെ കൂട്ടാന്‍ പദ്ധയിയിടുന്നുവെന്നും കത്തോലിക്കാ സഭയുടെ മുഖപത്രം.
വര്‍ഗീയതയും ന്യൂനപക്ഷ വിരുദ്ധതയും ആളിക്കത്തിച്ച് നേട്ടംകൊയ്യാന്‍ ബിജെപി വെട്ടിത്തെളിക്കുന്ന പുതുവഴികളില്‍ അവസാനത്തേതാണ് മഹാരാഷ്ട്രയില്‍ കാണുന്നത്.
കത്തോലിക്ക വൈദികര്‍ക്കും മിഷണറിമാര്‍ക്കുമെതിരേ ആക്രമണം നടത്തുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപ മുതല്‍ 11 ലക്ഷം വരെ പാരിതോഷികം വാഗ്ദാനം ചെയ്തിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ ഗോപിചന്ദ് പദല്‍ക്കര്‍. രാജ്യത്തു നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ കണക്കുകള്‍ ഒഡീഷയിലുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ജൂണ്‍ നാലിന് തങ്ങള്‍ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ബിജെപി അധികാരത്തിലെത്തിയ 2014 മുതല്‍ 2024 വരെ ക്രൈസ്തവര്‍ക്കെതിരേ 4,316 അക്രമസംഭവങ്ങള്‍ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട്. 2024ല്‍ മാത്രം 834 ആക്രമണങ്ങള്‍. നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014ല്‍ ഇത് 127 ആയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 9ലെ 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് അനുസരിച്ച്, ഉത്തര്‍പ്രദേശില്‍ മാത്രം 2020 നവംബര്‍ മുതല്‍ 2024 ജൂലൈ 31 വരെ മതപരിവര്‍ത്തനം ആരോപിച്ച് പോലീസ് 835ല്‍ അധികം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.
1,682 പേര്‍ അറസ്റ്റിലായി. ഇതില്‍ നാലു കേസുകളില്‍ മാത്രമേ ഇതുവരെ ശിക്ഷിക്കപ്പെട്ടി ട്ടുള്ളൂ. മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ ദുരുപയോഗത്തിന് ഇതില്‍പരം തെളിവുകള്‍ ആവശ്യമുണ്ടോ എന്നും മുഖപ്രസംഗത്തില്‍ അവര്‍ ചോദിക്കുന്നു.