തിരുവനന്തപുരം: തലച്ചോറില്‍ അന്യൂറിസം ബാധിച്ച് ഗുരുതരവസ്ഥയിലായിരുന്ന 56കാരിയിൽ അതിനൂതന ചികിത്സയുമായി കിംസ്‌ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം.
വിശദപരിശോധനയിൽ രോഗിയുടെ തലച്ചോറിന്റെ താഴ്ഭാഗത്തെ പ്രധാന രക്തധമനികളിലൊന്നില്‍ 5 മില്ലിമീറ്റർ നീളവും 4 മില്ലിമീറ്റർ വീതിയുമുള്ള അന്യൂറിസം കണ്ടെത്തി.
സഞ്ചിയുടെ രൂപത്തിലുണ്ടായിരുന്ന അന്യൂറിസം പൊട്ടിയ നിലയിലായിരുന്നു. തുടർന്ന് 'ബലൂൺ-അസ്സിസ്റ്റഡ് കോയിലിങ്' എന്ന അതിനൂതന പ്രൊസീജിയർ വഴി രോഗാവസ്ഥ ഭേദമാക്കുകയിരുന്നു.
തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികളില്‍ ഉണ്ടാകുന്ന വീക്കമാണ് അന്യൂറിസം. അന്യൂറിസങ്ങളിലെ ഏറ്റവും സങ്കീർണ്ണത നിറഞ്ഞ ലെഫ്റ്റ് കമ്മ്യൂണിക്കേറ്റിങ് സാക്കുലർ അന്യൂറിസമായിരുന്നു രോഗിയിൽ കണ്ടെത്തിയത്.
തുടർച്ചയായ രക്തസ്രാവം സ്‌ട്രോക്കിലേക്കും അതുവഴി മരണത്തിലേക്ക് വരെ നയിച്ചേക്കാം. പ്രമേഹവും ഹൈപ്പർടെൻഷനുമാണ് പ്രധാനമായും ഇത്തരത്തിലുള്ള അന്യൂറിസത്തിലേക്ക് നയിക്കുന്നതെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സന്തോഷ് ജോസഫ് പറഞ്ഞു.
അതിവേഗം ആശുപത്രിയിലെത്തിച്ചതിനാലും കൃത്യമായ രോഗനിര്‍ണ്ണയം സാധ്യമായതിനാലുമാണ് രോഗിയെ രക്ഷിക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തുടഭാഗത്ത് സൂചിയുടെ വലുപ്പത്തിലുള്ള ദ്വാരത്തിലൂടെ കത്തീറ്റർ കടത്തി വിടുകയും കരോട്ടിഡ് ധമനയിലൂടെ അന്യൂറിസത്തിലേക്ക് എത്തുകയുമായിരുന്നു.