/sathyam/media/media_files/2026/02/14/aadani-energy-2026-02-14-21-31-01.jpg)
ഡൽഹി : രാജ്യത്തിന്റെ തന്ത്രപ്രധാനമായ ആണവോർജ്ജ മേഖലയും സ്വകാര്യ കുത്തകകൾക്ക് തുറന്നുനൽകി കേന്ദ്ര സർക്കാർ. ഇതിന്റെ ആദ്യപടിയായി അദാനി ഗ്രൂപ്പ് 'അദാനി ആറ്റമിക് എനർജി ലിമിറ്റഡ്' എന്ന പുതിയ കമ്പനി രൂപീകരിച്ചു. പലപ്പോഴായി കോൺഗ്രസ് പ്രകടിപ്പിച്ച ആശങ്ക അസ്ഥാനത്ത് അല്ല എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
കേന്ദ്ര സർക്കാർ പുതുതായി കൊണ്ടുവന്ന 'ശാന്തി' നിയമത്തിന്റെ മറവിലാണ് രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്ന ഈ സ്വകാര്യവൽക്കരണ നീക്കം. നിലവിൽ സർക്കാർ പൊതുമേഖലാ സ്ഥാപനമായ എൻപിസിഐഎൽ മാത്രം കൈകാര്യം ചെയ്തിരുന്ന ആണവോർജ്ജ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കാൻ കേന്ദ്രം നിയമം ഭേദഗതി ചെയ്തിരുന്നു.
ഈ ഭേദഗതിയുടെ നേരിട്ടുള്ള ഗുണഭോക്താവായി അദാനി ഗ്രൂപ്പ് മാറിയിരിക്കുകയാണ്. കൽക്കരി നിലയങ്ങളിൽ നിന്ന് ഘട്ടംഘട്ടമായി മാറി ആണവോർജ്ജ ഉൽപ്പാദനത്തിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാനാണ് അദാനി പവർ ലക്ഷ്യമിടുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളെ തകർത്ത് രാജ്യത്തിന്റെ ഊർജ്ജ ഭദ്രത കോർപ്പറേറ്റുകളുടെ കൈകളിൽ ഏൽപ്പിക്കുന്ന കേന്ദ്ര നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. 30 ജിഗാവാട്ട് ആണവോർജ്ജം ഉൽപ്പാദിപ്പിക്കാനാണ് അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്.
ആണവ സുരക്ഷയും മാലിന്യ നിർമ്മാർജ്ജനവും പോലുള്ള അതീവ ഗൗരവകരമായ വിഷയങ്ങൾ സ്വകാര്യ ലാഭത്തിനായി വിട്ടുകൊടുക്കുന്നത് വലിയ അപകടങ്ങൾക്ക് വഴിതുറക്കുമെന്ന ആശങ്കയും ഉയരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us