Advertisment

റിയാസ് മൗലവി വധക്കേസിൽ അശ്രദ്ധയുണ്ടായിട്ടില്ല, അർഹമായ ശിക്ഷ ഉറപ്പാക്കാൻ ഇടപെടുമെന്ന് മുഖ്യമന്ത്രി

മൗലവിയുടേത് ഗൗരവമുള്ള കേസാണ്. പ്രതികൾ വിചാരണാക്കാലയളവിൽ ഏഴ് വർഷവും ഏഴ് ദിവസവും ജയിലിൽ കിടന്നത് ശക്തമായ പൊലീസ് നിലപാടാണ്.

New Update
cm riyas moulavi.jpg

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസിൽ അശ്രദ്ധയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിയാസ് മൗലവിയുടെ ഘാതകർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ ഇടപെടും. മതവിദ്വേഷത്തിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. തെറ്റിദ്ധാരണ ഉണ്ടാക്കാനും സർക്കാരിനെ താറടിക്കാനും ബോധപൂർവ്വ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment

മൗലവിയുടേത് ഗൗരവമുള്ള കേസാണ്. പ്രതികൾ വിചാരണാക്കാലയളവിൽ ഏഴ് വർഷവും ഏഴ് ദിവസവും ജയിലിൽ കിടന്നത് ശക്തമായ പൊലീസ് നിലപാടാണ്. പൊലീസ് ജാഗ്രതയോടെ ഇടപെട്ടിട്ടുണ്ട്. നിശ്ചിത സമയത്തുതന്നെ കുറ്റപത്രം സമർപ്പിച്ചു. കർക്കശമായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുണ്ട്. ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കുകയും ചെയ്തു.

85ാം ദിവസം കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞു. മൗലവിയുടെ ഭാര്യയുടെ രേഖാമൂലമുള്ള ആവശ്യപ്രകാരം കേസിന്റെ നടത്തിപ്പിന് മുതിർന്ന ക്രിമിനൽ അഭിഭാഷകൻ അഡ്വ അശോകനെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിച്ചു. നല്ല രീതിയിൽ കേസ് നടത്തി, മതസ്പർദ്ധ വളർത്തുന്ന കുറ്റകൃത്യം ആണ് നടന്നത്. ഇത് കുറ്റപത്രത്തിൽ ചേ‍ർക്കാൻ സ‍ർക്കാരിനോട് അനുമതി തേടിയപ്പോൾ, കുറ്റകൃത്യത്തെ കുറിച്ച് ബോധ്യമുള്ളതിനാൽ അനുമതി പത്രം നൽകി.

സാക്ഷികളായി 97 പേർ, 375 രേഖകൾ, 87 സാഹചര്യ തെളിവുകൾ, 124 മേൽക്കോടതി ഉത്തരവുകൾ എന്നിവ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരാക്കി. 2019 ന് വിചാരണനടപടി തുടങ്ങി. നിർഭാഗ്യവശാൽ 2023 മെയ് ഒന്നിന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. അശോകൻ മരിച്ചു.

വീണ്ടും ഭാര്യ അപേക്ഷ നൽകിയതോടെ അശോകന്റെ സഹപ്രവർത്തകൻ അഡ്വ. പി ഷാജിത്തിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. അന്വേഷണം സുതാര്യവും സത്യസന്ധവുമായാണ് നടത്തിയത്. ഒരു ഘട്ടത്തിലും ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. നല്ല രീതിയിൽ കേസ് നടത്തിയെന്ന് കുടുംബം എടുത്ത് പറഞ്ഞിട്ടുമുണ്ട്. എന്നാൽ വിധി ന്യായം പ്രോസിക്യൂഷൻ കണ്ടെത്തലുകൾ ശരിവച്ചില്ല. ഈ വിധിയിൽ സമൂഹമാകെ ഞെട്ടുന്നതാണ് കാണാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

riyas moulavi
Advertisment