ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. വന്‍ സന്നഹങ്ങളുമായാണ് കര്‍ഷകരുടെ രാജ്യ തലസ്ഥാനത്തേക്കുള്ള വരവ് ('ഉലഹവശ ഇവമഹീ' ുൃീലേേെ ാമൃരവ). കര്‍ഷകരുടെ രണ്ടാംഘട്ട പ്രതിഷേധത്തെ സംബന്ധിച്ച് രഹസ്യ അന്വേഷണ റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. ഡല്‍ഹി അതിര്‍ത്തികളിലെ വിദൂരവും തന്ത്ര പ്രധാനമല്ലാത്തതുമായ ഇടങ്ങളിലൂടെയാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കുവാന്‍ പദ്ധതി ഇട്ടിരിക്കുന്നതെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മിനിമം താങ്ങുവില (എംഎസ്പി) ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന ആവശ്യവുമായാണ് 200-ലധികം കര്‍ഷക യൂണിയനുകള്‍ 'ഡല്‍ഹി ചലോ' മാര്‍ച്ചിനായി ദേശീയ തലസ്ഥാനത്തേക്ക് യാത്ര തിരിക്കുന്നത്. പഞ്ചാബില്‍ നിന്ന് മാത്രം 1,500 ട്രാക്ടറുകളും 500 വാഹനങ്ങളും കര്‍ഷകരുടെ പ്രതിഷേധത്തിനായി അണിനിരന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ വാഹനങ്ങളില്‍ ആറ് മാസത്തെ ഭക്ഷണവും മറ്റു ഉപകരണങ്ങളുമായാണ് കര്‍ഷകരുടെ വരവ്.
കര്‍ഷക നേതാക്കളും കേന്ദ്രമന്ത്രിമാരും തമ്മില്‍ നടന്ന നിര്‍ണായക യോഗം തിങ്കളാഴ്ച രാത്രി വൈകിയും തീരുമാനമാകാതെ അവസാനിച്ചതോടെയാണ് കര്‍ഷകര്‍ ഇന്ന് ഡല്‍ഹി ചലോ പ്രതിഷേധവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ശംഭു ബോര്‍ഡര്‍ (അംബാല), ഖനോരി (ജിന്ദ്), ദബ്വാലി (സിര്‍സ) എന്നിവിടങ്ങള്‍ വഴിയാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കുവാന്‍ പദ്ധതി ഇട്ടിരിക്കുന്നത്. കര്‍ഷക പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നതിനു മുന്നോടിയായി കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ (കെഎംഎസ്സി) മുതിര്‍ന്ന നേതൃത്വവും കോര്‍ കമ്മിറ്റിയും കേരളം, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, തമിഴ്നാട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് അതത് സംസ്ഥാനങ്ങളിലെ കര്‍ഷകരോട് പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു.
ഡല്‍ഹിയിലേക്ക് യാത്ര ചെയ്തു വരുന്ന ട്രാക്ടറുകള്‍ തന്നെ രാത്രി തങ്ങുവാനുള്ള താല്‍ക്കാലിക താമസസ്ഥലങ്ങളാക്കി മാറ്റുവാനാണ് കര്‍ഷകരുടെ പദ്ധതി. കര്‍ഷകര്‍ ചെറിയ സംഘങ്ങളായി വന്ന് ഡല്‍ഹിക്ക് ചുറ്റുമുള്ള ഗുരുദ്വാരകള്‍, ധര്‍മ്മശാലകള്‍, ആശ്രമങ്ങള്‍, അതിഥി മന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ ഒളിച്ചിരുന്ന് പ്രതിഷേധം സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇന്റലിജെന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രി ഭവനം, ആഭ്യന്തര മന്ത്രിയുടെ വീട് തുടങ്ങിയ സ്ഥലങ്ങള്‍ പ്രതിഷേധ കേന്ദ്രങ്ങളാകുമെന്ന ആശങ്കയും സുരക്ഷാ ഏജന്‍സികള്‍ക്കുണ്ട്.