'ക്വാഡ്' പദ്ധതിയ്ക്ക് കീഴിലുള്ള ടെക്നോപാര്‍ക്കിലെ ആദ്യ ഐടി കെട്ടിടം: പ്രീ-ബിഡ് മീറ്റ് ജൂണ്‍ 10 ന്

author-image
ടെക് ഡസ്ക്
New Update
dfghjkl;'
തിരുവനന്തപുരം: ഇന്‍റഗ്രേറ്റഡ് ഐടി മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയായ 'ക്വാഡില്‍' ഉള്‍പ്പെടുത്തിയ ടെക്നോപാര്‍ക്കിലെ ആദ്യത്തെ ഐടി കെട്ടിടത്തിന്‍റെ നിര്‍മ്മാണത്തിനായി കോമ്പോസിറ്റ് ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ താത്പര്യവും യോഗ്യതയുമുള്ള ബിഡ്ഡര്‍മാരുടെ പ്രീ-ബിഡ് മീറ്റിംഗ് ജൂണ്‍ 10 ന് നടക്കും.
Advertisment
പള്ളിപ്പുറത്തിനടുത്തുള്ള ടെക്നോപാര്‍ക്ക്- ഫേസ് ഫോര്‍ (ടെക്നോസിറ്റി) കാമ്പസിലാണ് 'ക്വാഡ്' പദ്ധതി പ്രകാരം ഐടി കെട്ടിടം നിര്‍മ്മിക്കുന്നത്. ടെക്നോപാര്‍ക്ക് ഫേസ് വണ്‍ കാമ്പസിലെ പാര്‍ക്ക് സെന്‍ററില്‍ രാവിലെ 11.30 നാണ് പ്രീ-ബിഡ് മീറ്റിംഗ്. യോഗത്തിന്‍റെ മിനിറ്റ്സ് രണ്ട് ദിവസത്തിനുള്ളില്‍ ഇ-ടെണ്ടര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

രണ്ട് ബേസ്മെന്‍റുകളും ഒമ്പത് നിലകളുമായി 8.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള അത്യാധുനിക കെട്ടിടത്തില്‍ ഐടി ഓഫീസുകളും റൂഫ് ടോപ് കഫറ്റേരിയയും ഉണ്ടായിരിക്കും. ബേസ്മെന്‍റ് പാര്‍ക്കിംഗിനും യൂട്ടിലിറ്റി സേവനങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തും. കെട്ടിടത്തിന്‍റെ നിലകളില്‍ ഐടി ഓഫീസുകളും കഫറ്റീരിയകളും പ്രവര്‍ത്തിക്കും. മുകളിലത്തെ നിലകളില്‍ ടെക് കമ്പനികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഓഫീസ് മൊഡ്യൂളുകള്‍ ഉണ്ടായിരിക്കും.

ഇ-ടെണ്ടറുകള്‍ (ടെണ്ടര്‍ നമ്പര്‍: ETPK/TC/215/2025-26) പ്രീക്വാളിഫിക്കേഷന്‍, ടെക്നോ കൊമേഴ്സ്യല്‍ ബിഡ് എന്നീ രണ്ട് ബിഡ് സംവിധാനങ്ങള്‍ക്ക് കീഴിലാണ് ക്ഷണിച്ചിരിക്കുന്നത്. സിവില്‍, എംഇപി ജോലികള്‍ ഉള്‍പ്പെടെ 381 കോടി രൂപയാണ് ഏകദേശ പദ്ധതി ചെലവ്. ടെണ്ടര്‍ ഫോമിന്‍റെ വില 17,700 രൂപ (15,000 രൂപ + 18% ജിഎസ്ടി). കരാര്‍ കാലാവധി മൂന്ന് വര്‍ഷമാണ്.

ജൂണ്‍ 25 വൈകുന്നേരം 5 മണി വരെ ടെണ്ടര്‍ സമര്‍പ്പിക്കാം. ബിഡുകള്‍ ജൂണ്‍ 26 ന് വൈകുന്നേരം 5.10 ന് തുറക്കും. ടെക്നോ കൊമേഴ്സ്യല്‍ ബിഡ് തുറന്ന തീയതി മുതല്‍ 150 ദിവസമാണ് ഇതിന്‍റെ കാലാവധി.

ട്രാന്‍സ് ഫോര്‍മറുകള്‍, 100 ശതമാനം ഡിജി ബാക്കപ്പ്, ഇന്‍റഗ്രേറ്റഡ് ബിഎംഎസ്, അഗ്നിശമന സംവിധാനം, മലിനജല സംസ്കരണ പ്ലാന്‍റ്, മികച്ച എയര്‍ കണ്ടീഷനിംഗ് സംവിധാനം തുടങ്ങിയ സേവനങ്ങള്‍ കെട്ടിടത്തില്‍ ഉണ്ടായിരിക്കും. ഇതിനു പുറമേ റോബോട്ടിക് ക്ലീനിംഗ്, നൂതന സുരക്ഷാ നിരീക്ഷണ സംവിധാനം, ആക്സസ് കണ്‍ട്രോള്‍ തുടങ്ങിയ ഓട്ടോമേറ്റഡ് സംവിധാനങ്ങളും ഉറപ്പാക്കും.

ബേസ്മെന്‍റ് നിലയിലും മുകളിലുമായി 465 കാറുകള്‍ക്കും 348 ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് സ്ഥലമുണ്ടാകും. പ്രകൃതിദത്ത വെളിച്ചം, എല്‍ഇഡി ലൈറ്റിംഗ്, മഴവെള്ള സംഭരണം, വിഎഫ്ഡി സംവിധാനങ്ങള്‍, ജല പുനരുപയോഗം എന്നിവ ഉള്‍ക്കൊള്ളുന്ന ഈ കെട്ടിടം സുസ്ഥിരതയ്ക്കും ഊര്‍ജ്ജ കാര്യക്ഷമതയ്ക്കും പ്രാധാന്യം നല്‍കുന്നു.

കെട്ടിടത്തിന് രണ്ട് പ്രധാന പ്രവേശന കവാടങ്ങളാണുള്ളത്. കെട്ടിടത്തിനകത്ത് ഒരുക്കുന്ന നടുമുറ്റം എല്ലാ നിലകളിലേക്കും പകല്‍വെളിച്ചം എത്താന്‍ സഹായിക്കുന്ന വിധത്തിലായിരിക്കും രൂപകല്‍പ്പന ചെയ്യുക. ലിഫ്റ്റുകള്‍, പടിക്കെട്ടുകള്‍, എച്ച് വിഎസി, ഇലക്ട്രിക്കല്‍സ്, ടോയ് ലറ്റ് എന്നിവയടങ്ങിയ മൂന്ന് വികേന്ദ്രീകൃത  ഭാഗങ്ങള്‍ കെട്ടിടത്തിന് ഉണ്ടാകും. ഇത് സേവന വിതരണത്തിന്‍റെ കാര്യക്ഷമത വര്‍ധിപ്പിക്കും.