ഹജ്ജ് തീര്‍ഥാടകര്‍ക്കും പ്രവാസികള്‍ക്കും ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക്. കേന്ദ്ര ഇടപെടലിന് കത്ത് നല്‍കിയതായി മുഖ്യമന്ത്രി

ഹജ്ജ് തീര്‍ഥാടകരില്‍ നിന്നും ഉത്സവ/ അവധിക്കാലത്തും മറ്റും നാട്ടിലെത്തുന്ന പ്രവാസി കേരളീയരില്‍ നിന്നും വിമാനക്കമ്പനികള്‍ വന്‍ തുക ടിക്കറ്റ് നിരക്കായി ഈടാക്കി വരുന്നുണ്ട്.

New Update
pinarayi vijayan

തിരുവനന്തപുരം: ഹജ്ജ് തീര്‍ഥാടകരില്‍ നിന്നും ഉത്സവ/ അവധിക്കാലത്തും മറ്റും നാട്ടിലെത്തുന്ന പ്രവാസി കേരളീയരില്‍ നിന്നും വിമാനക്കമ്പനികള്‍ വന്‍ തുക ടിക്കറ്റ് നിരക്കായി ഈടാക്കി വരുന്നുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ അഭ്യര്‍ഥിച്ച് കേന്ദ്ര വ്യോമയാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. 

Advertisment

കൂടാതെ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായുള്ള എം പിമാരുടെ യോഗത്തിലും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. പി ടി എ റഹീമിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.


വിമാന യാത്രാനിരക്കുകള്‍ നിശ്ചയിക്കുന്നതും അത് പരിഷ്‌കരിക്കുന്നതും വിമാന കമ്പനികളാണെന്നും അവരുടെ വാണിജ്യ- വിപണന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല എന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.


വിമാന യാത്രാനിരക്കുകള്‍ നിശ്ചയിക്കുന്നതിനുള്ള നിയന്ത്രണം 1994-ല്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞതിലൂടെ വിമാന കമ്പനികള്‍ക്ക് സ്വന്തം നിലയില്‍ നിരക്ക് നിശ്ചയിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്. വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരില്‍ തുടര്‍ന്നും സമ്മര്‍ദം ചെലുത്തുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.


Advertisment