വന്യജീവി ആക്രമണങ്ങള്‍ക്കിരായവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക വിതരണത്തില്‍ കള്ളക്കളി. 909 പേര്‍ കൊല്ലപ്പെട്ടെങ്കിലും നഷ്ടപരിഹാരം ലഭിച്ചത് 706 പേര്‍ക്ക് മാത്രം. അതും പല ഗഡുക്കളായി. സമര്‍പ്പിക്കുന്ന രേഖകളില്‍ തെറ്റുണ്ടെന്നു ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ ജനങ്ങളെ വലയ്ക്കുന്നതും പതിവ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
wild annimal attack-3

കോട്ടയം: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങള്‍ക്കിരയായവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക വിതരണത്തിന് വേഗം പോരാ. വന്യജീവി ആക്രമണങ്ങളില്‍ മരണപ്പെടുകയോ പരുക്കേറ്റവരോ ആയിട്ടുള്ളവര്‍ക്കുള്ള നഷ്ടപരിഹാര വിതരണത്തിലാണ്  സര്‍ക്കാര്‍ അലംഭാവം. 

Advertisment

വനംമന്ത്രി നിയമസഭയില്‍ വെച്ച കണക്കുപ്രകാരം 909 പേര്‍ കൊല്ലപ്പെട്ടെങ്കിലും നഷ്ടപരിഹാരം ലഭിച്ചത് 706 പേര്‍ക്ക് മാത്രമാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെട്ടാല്‍ 10 ലക്ഷം രൂപയാണ് നല്‍കേണ്ടത്. വനം വകുപ്പ് വിവിധ കാരണങ്ങള്‍ പറഞ്ഞു രണ്ടു തവണയായാണ് തുക കൈമാറുന്നത്.


പരുക്കേറ്റു നഷ്ടപരിഹാരം കിട്ടാനുള്ളവര്‍ ഏറെയാണ്. ഇതോടൊപ്പം വന്യമൃഗങ്ങള്‍ ഉണ്ടാക്കിയ കൃഷി നാശത്തിനുള്ള തുക വിതരണവും ഇഴഞ്ഞു നീങ്ങുകയാണ്. സാമ്പത്തിക പ്രതിസന്ധി, സമര്‍പ്പിക്കുന്ന രേഖകളിലെ തെറ്റ് എന്നിവയാണു നഷ്ടപരിഹാരം വൈകുന്നതിനു കാരണമായി വനം വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. 

tigerxx-1.jpg

ഇതോടെ നഷ്ടപരിഹാര തുക കിട്ടാന്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയിലാണ് ജനം. സര്‍ക്കാര്‍ ഇതുവരെ 42.71 കോടി രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു.  ഈ വര്‍ഷം ഒക്ടോബര്‍ വരെ വന്യജീവികളുണ്ടാക്കിയ കൃഷിനാശത്തിനു നഷ്ടപരിഹാരമായി ഒരു കോടി രൂപ വിതരണം ചെയ്തിട്ടുണ്ട് എന്ന് സർക്കാർ പറയുന്നു. 

elephant attack2

2016 മുതല്‍ 2024 വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളില്‍ 909 പേരാണ് കൊല്ലപ്പെട്ടത്. 7492 പേര്‍ക്ക് സാരമായി പരുക്കേറ്റു. ഇതില്‍ പിന്നീടുള്ള ജീവിതം പൂര്‍ണ്ണമായും കിടക്കയില്‍ ആയിപ്പോയവരും ഏറെയുണ്ട്. 2016 മുതല്‍ 2023 വരെ മാത്രം കേരളത്തില്‍ 55,839 വന്യജീവി ആക്രമണങ്ങളുണ്ടായതായാണ് കണക്കുകള്‍. 

elephant12

 2016 ല്‍ 142 പേരാണ് കൊല്ലപ്പെട്ടത്. 2017 ല്‍ 110 പേരും 2018 ല്‍ 134 പേരും വന്യജീവി ആക്രമങ്ങളില്‍ കൊല്ലപ്പെട്ടു. 2019 ല്‍ 100 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2020 ല്‍ 100 പേര്‍ക്കാണ് വന്യജീവി ആക്രമങ്ങളില്‍ സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത്. 2021ല്‍ 127 പേരും, 2022ല്‍ 111 പേരും, 2023 ല്‍ 85 പേരും കൊല്ലപ്പെട്ടു.


കോതമംഗലത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ കുടുംബത്തിന് സഹായധനം വനം വകുപ്പ് ഉടന്‍ കൈമാറിയിരുന്നു. ജനങ്ങളുടെ വൈകാരിക പ്രതികരണം ഭയന്നായിരുന്നു വനം വകുപ്പ് നീക്കം നടത്തിയത്. 


രണ്ടു ഗഡുക്കളായാണ് സാധാരണ സഹായ ധനം നല്‍കാറുള്ളതെങ്കിലും മരിച്ച എല്‍ദോസിന്റെ കുടുംബത്തിന് മുഴുവന്‍ തുകയും കൈമാറി. ഈ വേഗം മറ്റു കേസുകളിലും ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.