വിശ്വസ്തനായ എഡിജിപി എം.ആർ അജിത്കുമാറിനെ കൈവിടാതെ ചേർത്തുപിടിച്ച് സർക്കാർ. 2026ൽ വരുന്ന ഒഴിവിലേക്ക് ഇപ്പോഴേ ഡിജിപി സ്ഥാനക്കയറ്റം അംഗീകരിച്ചു. ഡിജിപിയാവുന്നത് ക്രൈംബ്രാഞ്ച്, വിജിലൻസ്, ഇന്റലിജൻസ് അന്വേഷണങ്ങൾ നേരിടുന്നതിനിടെ. ഡിജിപിയായി സർക്കാരിന് തോന്നിയപോലെ സ്ഥാനക്കയറ്റം നൽകാനാവില്ല, കേന്ദ്രാനുമതി വേണം. മനോജ് എബ്രഹാമിനെ വെട്ടിനിരത്തി അജിത്തിനെ പോലീസ് മേധാവിയാക്കാനും ചരടുവലി സജീവം

New Update
adgp ajith kumar

തിരുവനന്തപുരം: അനധികൃത സ്വത്ത്, ഒന്നരക്കോടി കൈക്കൂലി, ആഡംബര മാളിക നിർമ്മാണം, മരംമുറി, പൂരംകലക്കൽ അടക്കം ഗുരുതര ആരോപണങ്ങൾ നേരിടുന്ന എ.ഡി.ജി.പി എം.ആർ അജിത്കുമാറിന് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകാനുള്ള ശുപാർശ അംഗീകരിച്ച് മന്ത്രിസഭാ യോഗത്തിന്റെ വിവാദ തീരുമാനം.

Advertisment

 


തൃശൂർപൂരം കലക്കിയതുമായി ബന്ധപ്പെട്ട് മൂന്ന് തലത്തിലെ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. അനധികൃത സ്വത്തിനും കൈക്കൂലിപ്പരാതിയിലും വിജിലൻസ് അന്വേഷണവും പുരോഗമിക്കുന്നു.


 

ഇതിനിടയിലാണ് അജിത്തിന് ഡിജിപി റാങ്ക് നൽകാൻ ചീഫ്സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള സ്ക്രീനിംഗ് കമ്മിറ്റി ശുപാർശ ചെയ്തത്. ചീഫ്സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, ഡി.ജി.പി, വിജിലൻസ് മേധാവി എന്നിവരടങ്ങിയ സ്ക്രീനിംഗ് കമ്മിറ്റിയാണ്  സ്ഥാനക്കയറ്റങ്ങൾക്ക് ക്ലിയറൻസ് നൽകിയത്. ഇതാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്.

V

ഡിജിപി റാങ്കിലേക്ക് ഐ.പി.എസുകാർക്ക് സർക്കാരിന് ഇഷ്ടമുള്ളതുപോലെ സ്ഥാനക്കയറ്റം നൽകാനാവില്ല. കേരളത്തിൽ നാല് ഡിജിപി തസ്തികകളാണ് കേന്ദ്രം അംഗീകരിച്ചിട്ടുള്ളത്. ഇതിനു പുറമെ ഒരെണ്ണം എക്സ് കേഡറായി സൃഷ്ടിക്കണമെങ്കിലും കേന്ദ്രത്തിന്റെ അനുമതി വേണം.

നിലവിൽ 5 ഡിജിപിമാ‌ർ സംസ്ഥാനത്തുണ്ട്. പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ്, ഫയർഫോഴ്സ് മേധാവി കെ.പത്മകുമാർ, വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത,  സഞ്ജീവ് കുമാർ പട്ജോഷി, ബി.എസ്.എഫിൽ നിന്ന് തിരിച്ചെത്തിയ നിതിൻ അഗർവാൾ എന്നിവരാണവർ.

ഡിസംബറിൽ ഡിജിപി റാങ്കുള്ള സഞ്ജീവ് കുമാർ പട്ജോഷി വിരമിക്കുന്നുണ്ടെങ്കിലും ആർക്കും സ്ഥാനക്കയറ്റം കിട്ടില്ല. ബി.എസ്.എഫ് മേധാവി സ്ഥാനത്ത് നിന്ന് കേന്ദ്രം മടക്കിഅയച്ച, നിതിൻ അഗർവാളിനെ റോഡ് സുരക്ഷാ കമ്മിഷണറാക്കിയിരിക്കുകയാണ്.

 നിതിൻ തിരിച്ചെത്തും മുൻപേ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയ്ക്ക് ഡിജിപി റാങ്ക് നൽകിയിരുന്നു. ഇവ ക്രമീകരിക്കുന്നതിനാൽ ജനുവരിയിൽ ആർക്കും ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റമില്ല.

nithin agarwal


ക്രമസമാധാന ചുമതലയുള്ള അഡി.ഡി.ജി.പി മനോജ് എബ്രഹാമിന്, ഏപ്രിലിൽ ഫയർഫോഴ്സ് മേധാവി കെ.പദ്മകുമാർ വിരമിക്കുമ്പോൾ ഡി.ജി.പി റാങ്ക് ലഭിക്കും. ജൂണിൽ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ കാലാവധി കഴിയുമ്പോൾ എ.ഡി.ജി.പി എം.ആർ അജിത്കുമാറിന് ഡിജിപി റാങ്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും എസ്.പി.ജിയിലെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ഫെബ്രുവരിയിൽ സുരേഷ് രാജ് പുരോഹിത് കേരളാ കേഡറിലേക്ക് തിരിച്ചെത്തുന്നുണ്ട്.

 അതോടെ ജൂലായിൽ സുരേഷിന് ഡിജിപി റാങ്ക് കിട്ടും. നിതിൻ അഗർവാൾ 2026ൽ വിരമിക്കുംവരെ അജിത്തിന് കാത്തിരിക്കേണ്ടി വരും. ഇത്തരത്തിൽ 2026ൽ ഉണ്ടാവുന്ന തസ്തികയിലേക്കാണ് അജിത്തിന് ഇപ്പോഴേ ഡിജിപി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റ ശുപാർശ സ്ക്രീനിംഗ് കമ്മിറ്റി നൽകിയിരിക്കുന്നത്.



മൂന്ന് അന്വേഷണങ്ങളും വിജിലൻസിന്റെ പ്രാഥമിക അന്വേഷണവും അജിത്ത് നേരിടുകയാണ്.  പി.വി. അൻവർ എം.എൽ.എയുടെ പരാതിയിലാണ് വിജിലൻസ് അന്വേഷണം.


 തലസ്ഥാനത്ത് കവടിയാറിൽ സെന്റിന് 70 ലക്ഷം രൂപ വിലയുള്ള 22 സെന്റ് ഭൂമി അജിത്കുമാറും ബിനാമിയായ ഭാര്യാസഹോദരനും ചേർന്ന് വാങ്ങിയെന്നും അതിൽ 12,000 സ്‌ക്വയർ ഫീറ്റ് കെട്ടിടം നിർമ്മിക്കുന്നെന്നുമുളള പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. ഇക്കാര്യം വിജിലൻസ് കോടതിയിലും അറിയിച്ചിരുന്നു.

താന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയിട്ടില്ലെന്നും ആരോപണങ്ങള്‍ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് അജിത് മൊഴി നൽകിയത്. സെപ്തംബറിലാണ് അജിത്തിനെതിരേ അന്വേഷണം തുടങ്ങിയത്. ആറുമാസമാണ് കാലാവധി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കണോയെന്ന് തീരുമാനിക്കുക.

7_478zcowv_MR_AJITH_KUMAR

തൃശൂർ പൂരം കലക്കലിലാണ് മൂന്ന് അന്വേഷണങ്ങൾ നേരിടുന്നത്.  ഗൂഢാലോചനയടക്കം പൂരം അലങ്കോലമാക്കാൻ നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കടേശിന്റെ നേതൃത്വത്തിലെ പ്രത്യേകസംഘം അന്വേഷിക്കുകയാണ്.


പൂരംനടത്തിപ്പിന് ചുമതലപ്പെടുത്തിയിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകൾ ഇന്റലിജൻസ് മേധാവി മനോജ്എബ്രഹാം അന്വേഷിക്കുന്നു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന്റെ വീഴ്ചകളെക്കുറിച്ച് പൊലീസ് മേധാവി ഷേഖ്ദർവേഷ് സാഹിബാണ് അന്വേഷിക്കുക.


 

തൃശൂരിലുണ്ടായിട്ടും പൂരസ്ഥലത്ത് എത്തിയില്ലെന്നതടക്കം അജിത്കുമാറിന്റെ വീഴ്ചകൾ അക്കമിട്ടു നിരത്തിയ റിപ്പോർട്ട് ഡിജിപി സർക്കാരിന് നൽകിയിരുന്നു. എ.ഡി.ജി.പി എം.ആർ അജിത്കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടത് രാഷ്ട്രപതിയുടെ പൊലീസ് മെഡലിനായും അടുത്ത പോലീസ് മേധാവിയാവാനുള്ള യു.പി.എസ്.സി ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്താനും വേണ്ടിയാണെന്ന് ആരോപണമുയരുന്നുണ്ടെന്ന് ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു.പക്ഷേ അന്വേഷണത്തിൽ ഇതിനുള്ള തെളിവുകൾ കണ്ടെത്താനായില്ല. ഉദ്ദേശം അതല്ലെന്നതിനും തെളിവുകിട്ടിയില്ല.

 
 


ഔദ്യോഗിക ചുമതലയുടെയോ ഏതെങ്കിലും ക്രമസമാധാന പ്രശ്നത്തിന്റെയോ കേസന്വേഷണത്തിന്റെയോ ഭാഗമല്ല ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ. ഏതെങ്കിലും സ്വകാര്യ, കുടുംബ ചടങ്ങിന്റെ ഭാഗവുമല്ല. ആർ.എസ്.എസ് അംഗങ്ങൾക്ക് മാത്രമായുള്ള ക്യാമ്പായിരുന്നു തൃശൂരിലേത്. അവിടെ ക്ഷണിതാവായിരുന്നില്ല അജിത്. അത് പൊതുപരിപാടിയുമായിരുന്നില്ല.


 രണ്ടുപേർ മാത്രംപങ്കെടുത്ത അടച്ചിട്ട മുറിയിലെ കൂടിക്കാഴ്ചയായതിനാലും സാക്ഷികളില്ലാത്തതിനാലും യഥാർത്ഥ കാരണം കണ്ടെത്താനായില്ല. സൗഹൃദകൂടിക്കാഴ്ചയാണോ മറ്റുവല്ലതുമാണോയെന്ന് വ്യക്തമല്ല- ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.

Advertisment