വിവരം സൈറ്റിൽ ചേർത്തില്ല; ചോദിച്ചിട്ടും നല്കിയില്ല, പി.എസ്.സിയോട് വിശദീകരണംതേടി വിവരാവകാശ കമ്മിഷൻ

author-image
ഇ.എം റഷീദ്
New Update
PSC123.jpg

തിരുവനന്തപുരം:   കേരള പബ്ലിക് സർവ്വീസ് കമ്മിഷനോട് വിശദീകരണം തേടി സംസ്ഥാന  വിവരാവകാശ കമ്മിഷന്ൻ. പരീക്ഷകളുടെയും ഉത്തരകടലാസുകളുടെയും മൂല്യനിർണയം നടത്തുന്നവർക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾ സൈറ്റിൽ പ്രസിദ്ധീകരിക്കാതിരുന്നതിനാണ് പി.എസ്.സി സെക്രട്ടറിയോട് വിവരാവകാശ കമ്മിഷൻ വിശദീകരണം തേടിയത്. ഇതു സംബന്ധിച്ച് പത്തനംതിട്ട കലഞ്ഞൂരിൽ നിന്ന് ഡോ.സന്ധ്യ 10രൂപ അടച്ച് ചോദിച്ചപ്പോൾ വിവരം നിഷധിച്ച പി.എസ്.സി ആസ്ഥാനത്തെ ഇൻഫർമേഷൻ ഓഫീസറെ ശിക്ഷിക്കുന്നതിൻറെ മുന്നോടിയായി ഷോക്കോസ് നോട്ടീസും നല്കി.

Advertisment

ഉന്നത വിദ്യാഭ്യാസ വകുപ്പിൽ കോമേഴ്സ് വിഷയത്തിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിലേക്ക് മൂല്യനിർണയം നടത്തേണ്ട അധ്യാപകർക്ക് പി എസ് സി നിശ്ചയിച്ചിട്ടുള്ള യോഗ്യതകൾ എന്തൊക്കെ എന്നും അനുബന്ധമായി ഏഴു ചോദ്യങ്ങളുമാണ് ഉന്നയിച്ചത്.വ്യക്തിപരമായ വിവരങ്ങളാണ് ചോദിച്ചിരിക്കുന്നത് എന്ന കാരണത്താൽ വിവരം നല്ലാൻ കഴിയില്ല എന്നായിരുന്നു മറുപടി.
പി എസ് സി ജോയിൻറ് സെക്രട്ടറിക്ക് അപ്പീൽ നല്കിയെങ്കിലും വിവരം കിട്ടിയില്ല. തുടർന്നാണ് വിവരാവകാശ കമ്മിഷനെ സമീപിച്ചത്.

ചോദിക്കപ്പെട്ടത് ഏതെങ്കിലും വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ അല്ലാത്തതിനാൽ സെക്ഷൻ 8(1) പ്രകാരം നിഷേധിക്കാൻ കഴിയില്ലെന്നും പൊതുമാനദണ്ഡങ്ങളായതിനാൽ സെക്ഷൻ 4 (1, 2, 3, 4)എന്നിവ പ്രകാരം പി.എസ്.സി നേരത്തേ തന്നെ ഈ വിവരങ്ങൾ സൈറ്റിൽ പ്രസിദ്ധം ചെയ്യേണ്ടതായിരുന്നുവെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ എ. അബ്ദുൽ ഹക്കിം ഉത്തരവിൽ പറഞ്ഞു. ഇക്കാര്യം മറച്ചു വയ്ക്കുകവഴി മൂല്യ നിർണയം നടത്താൻ യോഗ്യരായവർക്ക് പട്ടികയിൽ ഉൾപ്പെടാൻ അപേക്ഷിക്കുന്നതിനും മൂല്യനിർണയം നടത്തുന്നവർ യോഗ്യരാണെന്ന് ഉദ്യോഗാർത്ഥികൾക്ക് ബോധ്യപ്പെടാനും ഉള്ള അവകാശവും പി.എസ്.സി നിഷേധിച്ചു. 

സുപ്രീം കോടതി,കൊൽക്കത്ത ഹൈക്കോടതി എന്നിവയുടെ രണ്ട് ഉത്തരവുകൾ ഉദ്ധരിച്ച 
ആർ ടി ഐ കമ്മിഷൻ ഇതു സംബന്ധിച്ച സുപ്രീംകോടതിയുടെ നിർദ്ദേശവും പി.എസ്.സി ലംഘിച്ചു എന്ന് കണ്ടെത്തി. അതിനാണ് പി.എസ്.സി സെക്രട്ടറിയോട് വിശദീകരണം തേടിയത്. സെക്രട്ടറിയുടെ വിശദീകരണവും ഇൻഫർമേഷൻ ഓഫീസറുടെ ഷോക്കോസിനുള്ള മറുപടിയും ഈ മാസം 30 നകം സമർപ്പിക്കണം. ആവശ്യപ്പെട്ട വിവരങ്ങൾ ഏപ്രിൽ നാലിനകം അപേക്ഷകയ്ക്ക് സൗജന്യമായി ലഭ്യമാക്കണം.
ഹരജികക്ഷി ആവശ്യപ്പെട്ടതും സമാനമായ പൊതുവിവരങ്ങളും ഏപ്രിൽ 12 നകം സൈറ്റിൽ ചേർത്ത ശേഷം നടപടി വിവരം തന്നെ അറിയിക്കണമെന്നും കമ്മിഷണർ അബ്ദുൽ ഹക്കിം ഉത്തരവായി.

Advertisment