ജോസ്. കെ. മാണി ബി. ജെ. പിക്കൊപ്പം ചേര്‍ന്ന് വോട്ട് ചെയ്തത് വക്കഫ് ബില്ലിലെ രണ്ടു വകുപ്പുകളില്‍. ബില്ലിനെ അപ്പാടെ എതിര്‍ക്കണമെന്ന കര്‍ശന നിര്‍ദേശങ്ങളെ അവഗണിച്ചതില്‍ ഇന്ത്യ- എല്‍ഡിഎഫ് മുന്നണി നേതൃത്വങ്ങള്‍ അതൃപ്തി അറിയിച്ചു. കേരളാ കോണ്‍ഗ്രസ് എമ്മിനെതിരെ പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നിര്‍ദേശം. മുനമ്പംകാരെ വഴിയാധാരമാക്കുന്ന നിലപാട് സാധ്യമല്ലെന്ന് ജോസും

വഖഫ് ഭേദഗതി ബില്ലില്‍ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ്.കെ.മാണി എംപി രാജ്യസഭയില്‍ അനുകൂലിച്ചത് പുതുതായി കൊണ്ടുവന്ന രണ്ടു വകുപ്പുകളെ.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
jose k mani

ന്യൂഡല്‍ഹി : വഖഫ് ഭേദഗതി ബില്ലില്‍ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ്.കെ.മാണി എംപി രാജ്യസഭയില്‍ അനുകൂലിച്ചത് പുതുതായി കൊണ്ടുവന്ന രണ്ടു വകുപ്പുകളെ. വകുപ്പ് തിരിച്ച് നടത്തിയ ശബ്ദ വോട്ടെടുപ്പിലാണ് ഇന്ത്യ, എല്‍ഡിഎഫ് മുന്നണികളുടെ കര്‍ശന നിര്‍ദേശം മറികടന്ന് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് വോട്ട് ജോസ് കെ മാണി വോട്ട് രേഖപ്പെടുത്തിയത്. 

Advertisment

jose k mani

വഖഫ് ബോര്‍ഡിന് ഏത് സ്വത്തും വഖഫ് ആയി പ്രഖ്യാപിക്കാമെന്ന വകുപ്പ് എടുത്തു കളഞ്ഞ ഭേദഗതിയെയും, വഖഫ് തര്‍ക്കങ്ങളില്‍ ട്രൈബ്യൂണല്‍ തീര്‍പ്പിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാമെന്ന വകുപ്പിനെയുമാണ് ജോസ്.കെ.മാണി അനുകൂലിച്ചത്. 

ldf

പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കുമ്പോഴും ഇതേ നിലപാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ബില്ലിലെ വ്യവസ്ഥകളെ അക്കമിട്ട് നിരത്തി ചര്‍ച്ചയില്‍ പ്രസംഗിച്ച ജോസ് കെ മാണി ഇതോടെ രാജ്യസഭയിലും തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവച്ചത്. പൊതു വോട്ടെടുപ്പില്‍ ബില്ലിനെ എതിര്‍ത്ത ജോസാണ് എല്‍.ഡി.എഫ് തീരുമാനം ലംഘിച്ച് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് വോട്ട് ചെയ്തത്.

 

ബില്ലില്‍ മുന്നണിയിലെ സഹ എം.പിമാരെല്ലാം പൂര്‍ണ്ണമായും ബില്ലിനെ എതിര്‍ത്തപ്പോഴാണ് ജോസ്.കെ.മാണി വേറിട്ട നിലപാട് സ്വീകരിച്ചത്. നേരത്തെ കേന്ദ്രത്തിലെ ഇന്ത്യാ മുന്നണി നേതൃത്വവും കേരളത്തിലെ എല്‍ ഡി എഫ് നേതൃത്വവും ജോസ് കെ മാണിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ പൊതു തീരുമാനത്തിനൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

bjp

എന്നാല്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് ബില്ലിന്റെ കാര്യത്തില്‍ വേറിട്ട നിലപാടാണ് ഉള്ളതെന്നും ബില്ലിനെ അപ്പാടെ എതിര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം നേതാക്കളെ അറിയിച്ചു. ഡല്‍ഹിയില്‍ സിപിഎം പ്രതിനിധി ജോണ്‍ ബ്രിട്ടാസ് എംപിയും സിപിഎം നിര്‍ദേശപ്രകാരം ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ജോസ് കെ മാണി വഴങ്ങിയില്ല.

ജോസ് കെ മാണി മുന്നണിയുടെ പ്രഖ്യാപിത നിലപാടിനെതിരെ ബിജെപിക്കൊപ്പം ചേര്‍ന്ന് വോട്ട് രേഖപ്പെടുത്തിയത്തില്‍ എല്‍.ഡി.എഫ്, സി.പി.എം നേതൃത്വങ്ങള്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല.

 


വഖഫ് ബില്ലിന്റെ ചര്‍ച്ചയിലും വോട്ടെടുപ്പിലും മുന്നണിയുടെ എം.പിമാരെല്ലാം നിര്‍ബന്ധമായി പങ്കെടുത്ത് ബില്ലിനെ എതിര്‍ക്കണമെന്ന പൊതു നിര്‍ദ്ദേശമായിരുന്നു എല്‍.ഡി.എഫ് നല്‍കിയത്. സിപിഎം എംപിമാര്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും അവധി നല്‍കിയാണ് വക്കഫ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്കിയത്.  


എന്നാല്‍ കെ.സി.ബി.സിയും സി.ബി.സി.ഐയും ബില്ലിനെ അനുകൂലിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചതോടെയാണ് ജോസ്. കെ. മാണിക്കു ബില്ലിലെ രണ്ട് വ്യവസ്ഥകള്‍ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തേണ്ടി വന്നതെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തുന്നത്. 


അതേസമയം, മുന്നണി നിലപാടിന് വിരുദ്ധമായ തീരുമാനം കൈക്കൊണ്ടതില്‍ എല്‍.ഡി.എഫില്‍ അമര്‍ഷമുണ്ട്. എന്നാല്‍ കൃത്യമായി ആലോചിച്ചെടുത്ത നിലപാടാണെന്നും മുനമ്പത്തിന് നീതി കിട്ടണമെന്നും ജോസ് കെ മാണി വിശദീകരിക്കുന്നു.