ഇടതുമുന്നണിയില്‍ നിന്ന് ആരും വിളിച്ചിട്ടില്ല. കേരള കോണ്‍ഗ്രസിന്റെ സ്വതന്ത്രമായ അഭിപ്രായമാണ് വഖഫ് ബില്ലിനോടുള്ള വിയോജിപ്പെന്ന് ജോസ് കെ മാണി

കേരള കോണ്‍ഗ്രസിന്റെ സ്വതന്ത്രമായ അഭിപ്രായമാണ് വഖഫ് ബില്ലിനോടുള്ള വിയോജിപ്പെന്ന് ജോസ് കെ മാണി തൃശൂരില്‍ പറഞ്ഞു.

New Update
jose k mani

തൃശൂര്‍: വഖഫ് ബില്ലില്‍ വിയോജിച്ച് വോട്ട് രേഖപ്പെടുത്തിയ സംഭവത്തില്‍ ഇടതുമുന്നണിയില്‍ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് ജോസ് കെ മാണി എംപി. കേരള കോണ്‍ഗ്രസിന്റെ സ്വതന്ത്രമായ അഭിപ്രായമാണ് വഖഫ് ബില്ലിനോടുള്ള വിയോജിപ്പെന്ന് ജോസ് കെ മാണി തൃശൂരില്‍ പറഞ്ഞു.

Advertisment


വഖഫ് ഭേദഗതി ബില്ലിലെ രണ്ടു വകുപ്പുകളെ അനുകൂലിച്ചാണ് രാജ്യസഭയില്‍ ജോസ് കെ മാണി വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫിനെ മറ്റ് അംഗങ്ങള്‍ക്കൊപ്പം പൊതു വോട്ടെടുപ്പില്‍ ബില്ലിനെ എതിര്‍ത്ത ജോസ് കെ മാണി വകുപ്പ് തിരിച്ചു നടത്തിയ ശബ്ദ വോട്ടെടുപ്പിലാണ് മുന്നണിയിലെ സഹ എംപിമാരെ ഞെട്ടിച്ച് ബി ജെ പിക്കൊപ്പം വോട്ട് ചെയ്തത്.


വഖഫ് തര്‍ക്കങ്ങളില്‍ ട്രൈബ്യൂണല്‍ തീര്‍പ്പിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാമെന്ന വകുപ്പിനെയാണ് ആദ്യം ജോസ് കെ മാണി അനുകൂലിച്ചത്. വഖഫ് ബോര്‍ഡിന് ഏത് സ്വത്തും വഖഫ് ആയി പ്രഖ്യാപിക്കാമെന്ന വകുപ്പ് എടുത്തു കളഞ്ഞ ഭേദഗതിയെയും ജോസ് കെ മാണി അനുകൂലിച്ചു. 



നേരത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കുമ്പോഴും ജോസ് കെ മാണി ഈ നിലപാട് സ്വീകരിച്ചിരുന്നു. എല്‍ ഡി എഫ് ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനാണ് നിലവില്‍ ജോസ് കെ മാണി. മുന്നണി നിലപാടിന് വിരുദ്ധമായ തീരുമാനം കൈക്കൊണ്ടതില്‍ എല്‍ഡിഎഫില്‍ അമര്‍ഷമുണ്ട്. എന്നാല്‍ കൃത്യമായി ആലോചിച്ചെടുത്ത നിലപാടാണെന്നും മുനമ്പത്തിന് നീതി കിട്ടണമെന്നും ജോസ് കെ മാണി വിശദീകരിച്ചു.


 

Advertisment