/sathyam/media/media_files/KhfksL1oY6WW2YJ74J7c.webp)
കോഴിക്കോട്: പുതുപ്പള്ളിയിൽ തിരക്കിട്ട് സ്ഥാനാർഥി നിർണയത്തിന് കടക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എല്ലാ കാര്യങ്ങളും പരിഗണിച്ച് കോൺഗ്രസ് പാർട്ടി സ്ഥാനാർഥിയെ കണ്ടെത്തും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് കഴിഞ്ഞാൽ ഉടൻ തന്നെ പ്രഖ്യാപനമുണ്ടാകും. സ്ഥാനാർഥി നിർണയം ഒരു തർക്കവും കൂടാതെ നടത്താനാവുമെന്നും മുരളീധരൻ വ്യക്തമാക്കി.
ഉമ്മൻചാണ്ടിയുടെ വിയോഗം വഴിയുണ്ടായ വിടവ് നികത്തുന്ന കാര്യം ഇപ്പോൾ ആലോചിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. കെ. കരുണാകരന് ശേഷം കോൺഗ്രസിലെ അന്തിമ വാക്ക് ഉമ്മൻചാണ്ടിയുടേത് ആയിരുന്നു. അങ്ങനെ ഒരു വ്യക്തി ഉണ്ടാകാനുള്ള സാധ്യത ഇപ്പോൾ കാണുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
പാർട്ടി വേറിട്ട കാലത്ത് ഒരുപാട് കാര്യങ്ങൾ നടന്നിട്ടുണ്ട്. അതൊക്കെ ഇപ്പോൾ ഉയർത്തി കൊണ്ടുവരുന്നത് ചീപ്പായ കാര്യമാണ്. വ്യത്യസ്ത പാർട്ടികളിൽ നിന്ന കാലത്ത് പല തരത്തിൽ വിമർശിച്ചതൊന്നും ആജീവനാന്തകാലം നിലനിൽക്കുന്നതാണോ എന്നും മുരളീധരൻ ചോദിച്ചു.
മരിച്ച ഒരാളെ സിനിമ നടൻ അപമാനിക്കുന്നു. ഇതെല്ലാം സൈബർ ആക്രമണത്തിന്‍റെ വൃത്തിക്കെട്ട മുഖങ്ങളാണ്. ഈ വിഷയത്തിൽ മറുപടി പറയേണ്ട കാര്യമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.