തിരുവനന്തപുരം: കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ സബ്സിഡിയായി 33.89 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. നെല്ല് സംഭരണ ചുമതലയുള്ള സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് തുക അനുവദിച്ചത്.
ഈ വര്‍ഷം നേരത്തെ രണ്ടു ഘട്ടങ്ങളിലായി 285 കോടി രൂപയും അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ 606 കോടി രുപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 318.89 കോടി രൂപ ഇതിനകം ലഭ്യമാക്കി.
നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലും സബ്സിഡി വിതരണം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കുകയാണ്. കേന്ദ്രത്തിന്റെ താങ്ങുവില, ചരക്കുകൂലി സഹായത്തില്‍ 1100 കോടി രൂപയോളം കുടിശ്ശികയാണ്. 2017 മുതലുള്ള തുകകള്‍ ഇതില്‍ ഉള്‍പ്പടുന്നു.
കേരളത്തില്‍ പിആര്‍എസ് വായ്പാ പദ്ധതിയില്‍ കര്‍ഷകന് നെല്‍വില ബാങ്കില്‍നിന്ന് ലഭിക്കും. പലിശയും മുതലും ചേര്‍ത്തുള്ള വായ്പാ തിരിച്ചടവ് സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കും. കര്‍ഷകന് നല്‍കുന്ന ഉല്‍പാദന ബോണസിന്റെയും വായ്പാ പലിശയുടെയും ബാധ്യത സംസ്ഥാന സര്‍ക്കാരാണ് തീര്‍ക്കുന്നത്.
ഇതിലൂടെ നെല്ല് ഏറ്റെടുത്താല്‍ ഉടന്‍ കര്‍ഷകന് വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. വായ്പാ ബാധ്യത കര്‍ഷകന് ഏറ്റെടുക്കേണ്ടി വരുന്നതുമില്ല.