കണ്ണൂരില്‍ സദാചാര പോലീസിങ്. ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. മൂന്ന് പേര്‍ പിടിയില്‍.

New Update
kannur sadacharam

 

Advertisment

കണ്ണൂര്‍: കായലോട് സദാചാര പോലീസ് ആക്രമണത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മമ്പറം സ്വദേശികളായ റഫ്നാസ്, മുബഷീര്‍, ഫൈസല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.


കായലോട് പറമ്പായി സ്വദേശി റസീന (23) യാണ് ആത്മഹത്യ ചെയ്തത്. റസീന സുഹൃത്തായ യുവാവിനൊപ്പം കാറില്‍ സംസാരിക്കുന്നത് കണ്ട പ്രതികള്‍ അവരെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തിനെ പ്രതികള്‍ മണിക്കൂറുകളോളം മാറ്റി നിര്‍ത്തി ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തതായും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.


ഏകദേശം അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവെച്ച് ചോദ്യം ചെയ്ത സംഘം, ഇയാളുടെ മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്ത് രാത്രി 8:30-ഓടെ പറമ്പായിയിലെ എസ്.ഡി.പി.ഐ. ഓഫീസിലെത്തിച്ചു. തുടര്‍ന്ന് റസീനയുടെയും യുവാവിന്റെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചതെന്നും പോലീസ് പറയുന്നു. ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്ന് പോലീസ് വ്യക്തമാക്കി.

ജൂണ്‍ 17 നാണ് റസീനയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അറസ്റ്റിലായ മൂന്നുപേരുടെ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെ, തനിക്കുണ്ടായ മനോവിഷയം റസീന ആത്മഹത്യാക്കുറിപ്പില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 


റസീനയുടെ കുടുംബം പിണറായി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അറസ്റ്റിലായ പ്രതികള്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.