/sathyam/media/media_files/2026/01/05/kc-venugopal-kpcc-two-day-leadership-summit-2-2026-01-05-14-13-18.jpg)
ഡൽഹി :കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് നീതിയുക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ആത്മവിശ്വാസമുള്ളതുമായ ഒരു ഇന്ത്യയ്ക്കുള്ള രൂപരേഖയല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബജറ്റ് ചര്‍ച്ചയില്‍ ലോക്‌സഭയില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.ജനങ്ങളുടെ ദുരിതങ്ങള്‍ മറച്ചുവെക്കാനായി തയ്യാറാക്കിയ ബജറ്റാണിത്. പാവപ്പെട്ടവരുടെ വേദന കണ്ടില്ലെന്ന് നടിച്ച് സമ്പന്നര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുന്നതുമായ ഒന്നാണിതെന്നും കെസി വേണുഗോപാല്‍ പരിഹസിച്ചു.
/filters:format(webp)/sathyam/media/media_files/2026/02/08/k-c-venugopal-2026-02-08-16-59-56.png)
ആമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി കീഴടങ്ങിയെന്ന പരിഹസിച്ച വേണുഗോപാല്‍ ഇന്ത്യന്‍ രൂപയും യുഎസ് ഡോളറിന് മുന്നില്‍ കീഴടങ്ങിയെന്ന് ചൂണ്ടിക്കാട്ടി. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യന്‍ രൂപയുടെ ഇടിവിനെ ചൂണ്ടി അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ മൂല്യത്തെ പരിഹസിച്ചിരുന്നു. ഇന്ന് അദ്ദേഹം പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ അതിലും പരിതാപകരമായ അവസ്ഥയാണ് ഇന്ത്യന്‍ രൂപയുടേത്. ഒരു യുഎസ് ഡോളറിന്റെ മൂല്യം ഇന്ന് 91 രൂപയാണ്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ എന്താണ് കേന്ദ്ര സര്‍ക്കാരിന്റെ മൂല്യമെന്നും കെസി വേണുഗോപാല്‍ ചോദിച്ചു. ലോകരാജ്യങ്ങളെ അപേക്ഷിച്ച് പ്രതീശീര്‍ഷ വരുമാനം ഏറ്റവും കുറഞ്ഞ രാജ്യമായി ഇന്ന് ഇന്ത്യയെ മാറ്റി. സാമ്പത്തിക അസമത്വം വര്‍ധിച്ചു. ജനസംഖ്യയുടെ പത്തുശതമാനം ആളുകള്‍ മൊത്തം ജിഡിപിയുടെ 58 ശതമാനം കൈയടക്കി. ജനസംഖ്യയുടെ പകുതിയോളം വരുന്ന പാവപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും അതിജീവനത്തിനായി പോരാടുകയാണ്. ദിവസവേതനം 100 രൂപയില്‍ താഴെയുള്ളവര്‍ 34 ശതമാനത്തോളമുണ്ട്. ഇതാണ് മോദിയുഗം മെന്നും കെസി വേണുഗോപാല്‍ പരിഹസിച്ചു.
യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള ബജറ്റെന്ന കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദത്തെയും കെസി വേണുഗോപാല്‍ കണക്ക് നിരത്തി വിമര്‍ശിച്ചു. യുവജനങ്ങളില്‍ തൊഴിലില്ലായ്മ 15 ശതമാനമാണെന്ന് ചൂണ്ടിക്കാട്ടിയ വേണുഗോപാല്‍ നഗരപ്രദേശങ്ങളിലത് 18 ശതമാനത്തിനും മുകളിലാണെന്നും പറഞ്ഞു. സ്ഥിരവരുമാനമുള്ളവരുടെ എണ്ണത്തില്‍ 1.1 ശതമാനത്തിന്റെ കുറവുണ്ടായി. നേരത്തെ 22.8 ശതമാനം ആയിരുന്നത് 21.7 ശതമാനമായി. ഗ്രാമീണ മേഖയില്‍ സ്ത്രീകളില്‍ 10.5 ശതമാനം മാത്രമാണ് സേവന മേഖലയില്‍ ജോലി ചെയ്യുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പ് പദ്ധതിക്കായി നീക്കിവെച്ച തുകയില്‍ വളരെ കുറച്ച് മാത്രമാണ് ചെലവാക്കിയതെന്നും കെസി വേണുഗോപാല്‍ വിമര്‍ശിച്ചു.
യുപിഎ സര്‍ക്കാരും എന്‍ഡിഎ സര്‍ക്കാരും തമ്മിലുള്ള ഭരണതലത്തിലെ നയപരമായ വ്യത്യാസവും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. തൊഴില്‍,ഭക്ഷണം, വിദ്യാഭ്യാസം ,വിവരാവകാശം തുടങ്ങി പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് യുപിഎ സര്‍ക്കാര്‍ പ്രധാന്യം നല്‍കിയതെങ്കില്‍ ഇവയെല്ലാം തകര്‍ത്ത ഭരണകൂടമാണ് എന്‍ഡിഎയുടേതെന്ന് കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. മോദി ഭരണം തൊഴിലുറപ്പ് പദ്ധതി തകര്‍ത്തു, വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ത്തു, ഭക്ഷ്യസുരക്ഷ വെട്ടിച്ചുരുക്കി, വനാവകാശം ലംഘിക്കപ്പെട്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2026/01/13/kc-venugoppal-3-2026-01-13-16-19-34.jpg)
ബജറ്റില്‍ കേരളത്തോട് കാട്ടിയ അവഗണനയ്‌ക്കെതിരെയും കെസി വേണുഗോപാല്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. കേരളത്തില്‍ വരുമ്പോഴെല്ലാം മലയാളികളെ സന്തോഷിപ്പിക്കാന്‍ മുണ്ടുടുക്കുന്ന മോദി, ബജറ്റില്‍ നിരാശപ്പെടുത്തി. കേരളത്തിന് എംയിസ് അനുവദിക്കുമെന്ന ഉറപ്പ് പാഴായി. ഇക്കഴിഞ്ഞ 12 വര്‍ഷം കൊണ്ട് 12 എയിംസ് അനുവദിച്ചിട്ട് അതില്‍ കേരളത്തെ പരിഗണിക്കാത്തിലുള്ള അമര്‍ഷവും കെസി വേണുഗോപാല്‍ പങ്കുവെച്ചു.
റെയില്‍വെ വികസനത്തിന് കേരളത്തെ പരിഗണിക്കാത്തതിലുള്ള പ്രതിഷേധവും കെസി വേണുഗോപാല്‍ രേഖപ്പെടുത്തി. ബിജെപി ടിക്കറ്റില്‍ മത്സരിച്ച മെട്രോമാന്‍ എന്ന് വിശേഷിപ്പിക്കുന്ന ഇ. ശ്രീധരന്‍ റെയില്‍വേ മന്ത്രിയെ കണ്ട് ഹൈസ്പീഡ് റെയില്‍വേ പദ്ധതിയെക്കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം പൊന്നാനിയില്‍ ഓഫീസ് പോലും തുടങ്ങി. എന്നാല്‍ ഈ ബജറ്റില്‍ കേരളത്തിനായുള്ള ഹൈസ്പീഡ് റെയില്‍വേയെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. കേരളത്തോട് കാണിക്കുന്ന ഈ വിവേചനം അവസാനിപ്പിക്കണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
നെല്ല് സംഭരണത്തിന് കേരളം നല്‍കിവരുന്ന അധിക ബോണസ് നിര്‍ത്തലാക്കുന്നതിന് നിര്‍ദ്ദേശം നല്‍കാന്‍ അധിക നെല്ലുല്‍പ്പാദനം ഭാരമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിചിത്രവാദത്തെ പരിഹസിച്ച വേണുഗോപാല്‍ നെല്‍ കൃഷി ചെയ്യുന്നത് കുറ്റകൃത്യമാണോയെന്നും ചോദിച്ചു.
ഭയത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷത്തില്‍ ഒരു സമ്പദ്വ്യവസ്ഥയ്ക്കും സുസ്ഥിരമായി വളരാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ വേണുഗോപാല്‍ സമുദായങ്ങള്‍ ഭിന്നിച്ചുനില്‍ക്കുമ്പോള്‍ ഒരു രാജ്യത്തിനും പുരോഗതി കൈവരിക്കാനാവില്ലെന്നും പറഞ്ഞു. ബുള്‍ഡോസര്‍ രാജ് എന്ന് അഭിമാനത്തോടെ വിളിക്കുന്ന സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഭീകരത ഒരു പുതിയ രാഷ്ട്രീയ ആയുധമായി മാറിയിരിക്കുന്നു. കഴിഞ്ഞ ക്രിസ്മസ് കാലത്ത് 80 പള്ളികളും സ്ഥാപനങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. മതസൗഹാര്‍ദ്ദമില്ലാതെ എങ്ങനെയാണ് നമുക്ക് സാമ്പത്തികമായി വളരാനാകുകയെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.
മത നിരപേക്ഷത തകര്‍ക്കുന്ന തരത്തില്‍ നടത്തിയ അസം മുഖ്യമന്ത്രിയുടെ പ്രസ്താവനയേയും കെസി വേണുഗോപാല്‍ കണക്കിന് വിമര്‍ശിച്ചു.മിയാ ജനവിഭാഗത്തിനെതിരെ താന്‍ നിലകൊള്ളുന്നുവെന്നും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും അസം മുഖ്യമന്ത്രി പറഞ്ഞത് നാണക്കേടാണ്. ഭരണഘടനയുടെ 25-ാം അനുച്ഛേദം പൗരന്മാര്‍ക്ക് ഇഷ്ടമുള്ള മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം നല്‍കുന്നുണ്ട്. എന്നാല്‍ ക്രിസ്ത്യന്‍ പള്ളികളും പുരോഹിതരും കന്യാസ്ത്രീകളും ആക്രമിക്കപ്പെടുന്നു. മറുവശത്ത് പ്രധാനമന്ത്രി അടക്കമുള്ളവര്‍ ക്രിസ്മസ് വരുമ്പോള്‍ കേക്ക് മുറിക്കുന്നു. ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും സിഖുകാര്‍ക്കും എതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us