ഇലക്ട്രൽ ബോണ്ട് അഴിമതിയില്‍ പ്രതിക്കൂട്ടിലായതില്‍ നിന്ന് ശ്രദ്ധ തിരിയ്ക്കാനും മറച്ച് വെയ്ക്കാനുമാണ് കെജ്‌രിവാളിന്റെ അറസ്റ്റ്- കെ.സി. വേണുഗോപാല്‍

New Update
KC VENUGOPAL1.jpg

ആലപ്പുഴ: ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി പുറത്തായതില്‍ നിന്ന് ജനശ്രദ്ധ തിരിയ്ക്കാനും മൂടിവെയ്ക്കാനുമാണ് നരേന്ദ്രമോദി ഇഡിയെക്കൊണ്ട് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യിച്ചതെന്ന് ആലപ്പുഴ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണുഗോപാല്‍ പറഞ്ഞു. അഴിമതിക്കഥകള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യാതിരിയ്ക്കാനും തെരഞ്ഞെുപ്പില്‍ അത് തങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നും തിരിച്ചറിഞ്ഞ് കൃത്യമായി ആസൂത്രണം ചെയ്താണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. 

Advertisment

ജനാധിപത്യത്തെ അട്ടിമറിയ്ക്കാനാണ് മോദി ശ്രമിയ്ക്കുന്നത്. വ്യക്തമായ രാഷ്ട്രീയപകപോക്കലാണ് ഇത്. മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് ഫാസിസമാണ്. തങ്ങളുടെ ഭരണപരാജയം മൂടി വെയ്ക്കുന്നതിനാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോല്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വന്നത്. സര്‍ക്കാര്‍ ഈ നിയമം പിന്‍വലിയ്ക്കുന്നതുവരെ കോണ്‍ഗ്രസ് പാര്‍ട്ടി ഇതിനെതിരെ പോരാടും. ഭരണപക്ഷത്തുള്ള ഏതെങ്കിലും നേതാക്കളുടെ പേരില്‍ കേസ് വന്നിട്ടുണ്ടോ..? കേസുള്ളവരെയെല്ലാം ബിജെപിയില്‍ ചേര്‍ക്കാനുള്ള ശ്രമം തുടരുകയാണ്. അല്ലാത്തവരെ കേസില്‍ കുടുക്കി ജയിലിലടയ്ക്കാന്‍ ശ്രമിയ്ക്കുന്നു. മോദിയുടെ ഫാസിസ്റ്റ് നടപടിയ്‌ക്കെതിരെ ഏതറ്റം വരെയും തങ്ങള്‍ പോരാടും. ഇന്ത്യാമുന്നണി ഇലക്ഷന്‍ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മോദിയുടെ ജനാധിപത്യവിരുദ്ധമായ നടപടികള്‍ക്കെതിരെ ശക്തമായി പോരാടുമെന്നും കെ.സി. പറഞ്ഞു. 

തനിയ്ക്ക് എതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിയ്ക്കുന്ന ശോഭാ സുരേന്ദ്രന്റെ പക്കല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ അത് ഹാജരാക്കാന്‍ താന്‍ വെല്ലുവിളിയ്ക്കുകയാണ്. 10 വര്‍ഷമായി ശോഭാ സുരേന്ദ്രന്റെ പാര്‍ട്ടിയാണ് രാജ്യം ഭരിയ്ക്കുന്നത്. തെളിവുകളുണ്ടെങ്കില്‍ അത് ഹാജരാക്കാന്‍ എന്താണ് പ്രയാസമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയ്ക്ക് വേണ്ടി വന്‍ പിആര്‍ വര്‍ക്കാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ചെയ്യുന്നത്... എല്‍ഡിഎഫ് കണ്‍വീനറുടെ ജോലി ആണോ ഇത്...? സംസ്ഥാനത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്നും ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ എല്ലാം നല്ല സ്ഥാനാര്‍ത്ഥികള്‍ ആണെന്ന് സര്‍ട്ടിഫിക്കേറ്റ് നല്‍കിയ ജയരാജനെ ചോദ്യം ചെയ്യാനും പാര്‍ട്ടിയും മുന്നോട്ട് വരുന്നില്ലെന്നും കെ.സി. വിമര്‍ശിച്ചു.

Advertisment