ചൊവ്വയിൽ കിലോമീറ്ററുകൾ വ്യാപ്തിയുള്ള തടാകങ്ങൾ കണ്ടെത്തി ഗവേഷകർ. ചൊവ്വയുടെ ധ്രുവപ്രദേശത്തോടു ചേര്‍ന്നുള്ള മെഡൂസെ ഫോസെ ഫോര്‍മേഷന്‍ മേഖലയില്‍ നടത്തിയ റഡാര്‍ സർവേയിലാണ് പ്രതീക്ഷിച്ചതിലും കൂടുതൽ വെള്ളത്തിന്റെ അളവ് കണ്ടെത്തിയത്. മഞ്ഞുരൂപത്തിലുള്ള വെള്ളം കിലോമീറ്ററുകളോളം കനത്തിൽ സർവേയിൽ കണ്ടെത്തി.
ഇപ്പോഴത്തെ റഡാര്‍ സർവേയിലാണ് ചൊവ്വയില്‍ ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും കൂടുതല്‍ വെള്ളം കണ്ടെത്തിയത്. 2007 ലാണ് ആദ്യമായി ചൊവ്വയിൽ വെള്ളത്തിന്റെ ശ്രോതസ് കണ്ടെത്തിയത്. അന്ന് പ്രതലത്തിൽ നിന്ന് 2.5 കിലോമീറ്റർ ആഴത്തിലുള്ള ശ്രോതസ്സാണ് കണ്ടെത്തിയത്. എന്നാല്‍ ചൊവ്വയില്‍ കൂടുതല്‍ അളവില്‍ കുറഞ്ഞ ആഴത്തില്‍ ജലസാന്നിധ്യമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.
ഇത് ഭൂമിയിലെ തടാകങ്ങളോളം വരും. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്‌സ്പ്രസിന്റെ ഭാഗമായുള്ള മാർസിസ് റഡാര്‍ ഉപയോഗിച്ചു നടത്തിയ പഠനത്തില്‍ 3.7 കിലോമീറ്റര്‍ വരെ കനത്തില്‍ ചൊവ്വക്കുള്ളില്‍ വെള്ളമുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്.