പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നഷ്ടപ്പെട്ട വലതു കൈ, മറ്റൊരാളുടെ കരുതലിലൂടെ തിരികെ കിട്ടിയ കരുത്തുമായി കിഷോർ മടങ്ങി

New Update
1
കൊച്ചി: 2025-ലെ പുതുവർഷാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നഷ്ടപ്പെട്ട വലതു കൈ, മറ്റൊരാളുടെ കരുതലിലൂടെ തിരികെ കിട്ടിയ സന്തോഷത്തിൽ പത്തനംതിട്ട പെരുനാട് സ്വദേശി കിഷോർ (47) വീട്ടിലേക്ക് മടങ്ങി. ബൈക്ക് അപകടത്തെ തുടർന്ന് ഫെബ്രുവരി 9 ന് മസ്തിഷ്ക മരണം സംഭവിച്ച മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ പി. അയ്യപ്പൻ്റെ (75) വലതു കൈയാണ് കൊച്ചി അമൃത ആശുപത്രിയിൽ വെച്ച് കിഷോറിന് വിജയകരമായി വെച്ചുപിടിപ്പിച്ചത്.
Advertisment
ശസ്ത്രക്രിയയ്ക്കും, ഒരു മാസം നീണ്ട ചികിത്സയ്ക്കും ശേഷം വ്യാഴാഴ്ചയാണ് അദ്ദേഹം അമൃത ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ്ജ് ആയത്. ദുരന്തം കവർന്ന വലതു കൈ 2025 ജനുവരി ഒന്നിന് പുതുവർഷാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ചുള്ള അപകടത്തിലാണ് കിഷോറിന് നഷ്ടമായത്. ജീവിതം വഴിമുട്ടി നിന്ന സാഹചര്യത്തിലാണ് അവയവദാനത്തിലൂടെ അയ്യപ്പൻ്റെ കൈകൾ കിഷോറിന് പുതുജീവൻ നൽകിയത്. 
 
കണ്ണീരിലും തളരാത്ത മാതൃക. കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ ബൈക്ക് അപകടത്തിലാണ് പൂണിത്തുറ അമൃതഗിരി വീട്ടിൽ പി. അയ്യപ്പന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഫെബ്രുവരി ഒൻപതിന് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. കടുത്ത ദുഃഖത്തിനിടയിലും അവയവദാനമെന്ന മഹത്തായ തീരുമാനത്തിന് അയ്യപ്പന്റെ മക്കളായ ധന്യയും ധനേഷും മുന്നോട്ടുവന്നു. അമൃത ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ജീവനക്കാരിയായ ധന്യയ്ക്ക് അവയവദാനത്തിൻ്റെ മഹത്വത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്നത് ഈ തീരുമാനത്തിന് കരുത്തേകി.
 
അതിസങ്കീർണ്ണമായ ശസ്ത്രക്രിയ. ഇന്ത്യയിലെ ആദ്യ കൈമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രശസ്ത സർജൻ ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ 18 മണിക്കൂർ നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് കിഷോറിന്റെ കൈ വെച്ചുപിടിപ്പിച്ചത്. ശസ്ത്രക്രിയയിൽ ഡോ. കിഷോർ. പി, ഡോ. സാം തോമസ് എന്നിവരും പങ്കാളികളായി.
 സർക്കാർ ഏജൻസിയായ കെ-സോട്ടോ (K-SOTTO) വഴിയാണ് അവയവദാന നടപടികൾ പൂർത്തിയാക്കിയത്. അമൃത ആശുപത്രി കൊച്ചിയിലും ഫരീദാബാദിലുമായി നടത്തിയ ഇരുപത്തി രണ്ടാമത്തെ കൈമാറ്റിവെക്കൽ ശസ്ത്രക്രിയയാണിതെന്നും, ഇതോടെ ലോകത്തു തന്നെ കൈമാറ്റിവെക്കൽ ശസ്ത്രക്രിയയിൽ അമൃത മുൻപന്തിയിൽ എത്തിയെന്നും, മഹത്തരമായ അവയവദാനത്തിലൂടെ ഓരോരുത്തർക്കും പുതിയ ജീവിതമാണ് ഉണ്ടാവുന്നതെന്നും ഡോ.സുബ്രഹ്മണ്യ അയ്യർ പറഞ്ഞു.
Advertisment