/sathyam/media/media_files/rYAFwmpbmp1kUVKAuwAY.jpg)
കോട്ടയം : ടൈം ഓഫ് ദ ഡേ (ടി.ഒ.ഡി.) താരിഫ് നടപ്പാക്കാന്‍ കെ.എസ്.ഇ.ബി ലക്ഷ്യമിടുമ്പോള്‍ പെട്ടതു ബോര്‍ഡിന്‍റെ 'ഇലക്ട്രിക് ബില്‍ കുറയ്ക്കാം ' പരസ്യത്തില്‍ ആകൃഷ്ടരായി സോളാര്‍ പാനലുകള്‍ സ്ഥാപിച്ച ഉപഭോക്താക്കള്‍.
ഉയര്‍ന്ന വൈദ്യുതി നിരക്കില്‍ നിന്നു രക്ഷപെടാനാണ് കെ.എസ്.ഇ.ബി പരസ്യത്തില്‍ ആകൃഷ്ടരായി സോളറിലേക്ക് ആളുകള്‍ മാറിയത്. സംസ്ഥാനത്ത് നിലവില്‍ 1.70 ലക്ഷത്തിലധികം ഉപയോക്താക്കളാണ് പുരപ്പുറ സോളാര്‍ പദ്ധതി പ്രയോജനപ്പെടുത്തുന്നത്. ഏറെ പേരും അധിക വൈദ്യുതി കെ.എസ്.ഇ.ബിക്കു കൈമാറുന്നവരാണ്. ഇവര്‍ക്കാണ് ടി.ഒ.ഡി നിരക്ക് ഇരുട്ടടിയാകുന്നത്.
രണ്ടു തരത്തിലുളള സോളാര്‍ വൈദ്യുതി ഉല്‍പ്പാദനമാണു പ്രധാനമായും നടക്കുന്നത്. ഓണ്‍ ഗ്രിഡ് സോളാര്‍ സിസ്റ്റങ്ങളും ഓഫ് ഗ്രിഡ് സോളാര്‍ സിസ്റ്റങ്ങളുമാണ് അവ. വീടുകളുടെ മേല്‍ക്കൂരകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുകയും അത്തരം പാനലുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി യുടെ വിതരണ ലൈനിലേക്ക് കടത്തിവിടുകയും ചെയ്യുന്നതിനെയാണ് ഓണ്‍ ഗ്രിഡ് സംവിധാനം എന്നു പറയുന്നത്.
ഉപയോക്താവിന് ആവശ്യമായ വൈദ്യുതി ഇലക്ട്രിക് ലൈനില്‍ നിന്നാണു സ്വീകരിക്കേണ്ടത്. എന്നാല്‍, കെ.എസ്.ഇ.ബിക്ക് വൈദ്യുതി തടസങ്ങള്‍ ഉണ്ടാകുന്ന സമയങ്ങളില്‍ ഇത്തരം സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വീടുകളില്‍ വൈദ്യുതി ലഭിക്കുന്നതല്ല.
ഓഫ് ഗ്രിഡ് സോളാര്‍ സിസ്റ്റത്തില്‍ വീടിന്റെ മേല്‍ക്കൂരയിലെ സോളാര്‍ പാനലില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ബാറ്ററിയിലാണ് സംഭരിക്കുന്നത്. ഏത് സമയത്തും ഇത് ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. തടസങ്ങളില്ലാത്ത വൈദ്യുതി വീടുകളില്‍ ലഭിക്കാന്‍ ഓഫ് ഗ്രിഡ് സിസ്റ്റം സഹായകരമാണ്. പക്ഷേ, ബാറ്ററി വാങ്ങാന്‍ വന്‍ തുക മുടക്കണം.
സൗരോര്‍ജ വൈദ്യുതി പകല്‍ സമയത്താണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍, ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം സംഭവിക്കുന്നത് രാത്രിയിലാണ്. ഇതോടെ ഓണ്‍ഗ്രഡിലേക്ക് വൈദ്യുതി നല്‍കുന്നവര്‍ക്ക് അമിത നിരക്കില്‍ വൈദ്യുതി ഉപയോഗിക്കേണ്ടി വരും.
സോളാറില്‍ നിന്നു ഒരുവര്‍ഷം 310 കോടിയുടെ നഷ്ടം
എല്ലാ സോളാര്‍ ഉത്പാദകര്‍ക്കും ടൈം ഓഫ് ദ ഡേ മീറ്ററിങ് (ടി.ഒ.ഡി. മീറ്ററിങ്) നടപ്പാക്കണമെന്ന് റെഗുലേറ്ററി കമ്മിഷനോട് കെ.എസ്.ഇ.ബി. നവംബിറില്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ മാസം 250 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ മീറ്ററിങ് സമ്പ്രദായം ബാധകം.
സോളാര്‍ ഉത്പാദകര്‍ ബോര്‍ഡിന് നല്‍കുന്ന വൈദ്യുതിക്ക് മൂന്നു രൂപയാണ് ശരാശരി വില. എന്നാല്‍, ഇവര്‍ക്ക് രാത്രിയില്‍ കെ.എസ്.ഇ.ബി. നല്‍കുന്ന വൈദ്യുതിയുടെ വില ഒന്‍പതു രൂപയാണ്. ഇതിലൂടെ വര്‍ഷം 310 കോടി രൂപ നഷ്ടമുണ്ടെന്നാണു കെ.എസ്.ഇ.ബിയുടെ കണക്ക്.
നിലവിലെ രീതിയില്‍ വേനല്‍ക്കാലത്തുപോലും സോളാര്‍ ഉത്പാദകര്‍ക്ക് ബില്‍ അടയ്‌ക്കേണ്ടിവരുന്നില്ല. അവര്‍ ആവശ്യം പോലെ വൈദ്യുതി ഉപയോഗിക്കുകയും ചെയ്യുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് എല്ലാവര്‍ക്കും ടി.ഒ.ഡി. മീറ്ററിങ് നടപ്പാക്കാണമെന്ന് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടത്.
നിലവില്‍ ടി.ഒ.ഡി. മീറ്ററിങ് ഇല്ലാത്ത ഉത്പാദകര്‍ക്ക് പകല്‍ ഉത്പാദിപ്പിക്കുന്ന അതേ അളവില്‍ രാത്രിയില്‍ കെ.എസ്.ഇ.ബി. തിരികെ നല്‍കും. എന്നാല്‍, ടി.ഒ.ഡി. മീറ്ററിങ് നടപ്പാകുന്നതോടെ പകല്‍ ഉത്പാദിപ്പിക്കുന്നതിന്റെ 80 ശതമാനമേ തിരിച്ചുകിട്ടൂ. അതില്‍ക്കൂടുതല്‍ ഉപയോഗിച്ചാല്‍ പണം നല്‍കണം.
പകല്‍ 10 യൂണിറ്റ് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിച്ച് ഗ്രിഡിലേക്ക് നല്‍കുന്നെന്ന് കരുതുക. രാത്രിയില്‍ ഇത്രയും യൂണിറ്റ് വൈദ്യുതി കെ.എസ്.ഇ.ബി. നല്‍കും. രാത്രിയിലെ ഉപയോഗം എട്ട് യൂണിറ്റാണെങ്കില്‍ രണ്ടുയൂണിറ്റിന് കെ.എസ്.ഇ.ബി. പണം തരും.
ഉപയോഗം 12 യൂണിറ്റാണെങ്കില്‍ രണ്ട് യൂണിറ്റിന്റെ പണം ഉത്പാദകര്‍ അടയ്ക്കണം. ഇതാണ് നിലവിലെ രീതി. ടി.ഒ.ഡി. മീറ്ററിങ് വരുന്നതോടെ പകല്‍ 10 യൂണിറ്റ് ഉത്പാദിപ്പിക്കുന്നവര്‍ക്ക് രാത്രി എട്ടുയൂണിറ്റേ തിരികെക്കിട്ടൂ. ഉപയോഗം ഇതിലും കൂടിയാല്‍ അവര്‍ അതിന് പണം നല്‍കണം.
ടൈം ഓഫ് ദ ഡേ
വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള സമയത്ത് ഉപഭോക്താക്കളില്‍നിന്ന് തുക ഈടാക്കി ഉപയോഗം കുറവുള്ള സമയത്ത് നിരക്കിളവ് നല്‍കുന്ന ടൈം ഓഫ് ദ ഡേ (ടിഒഡി) താരിഫ് കെ.എസ്.ഇ.ബി. ജനുവരി മുതലാണ് നടപ്പാക്കുക. പകല്‍ എട്ട് മണിക്കൂര്‍ നിരക്ക് കുറവായിരിക്കും.
വൈദ്യുതി വില കൂടുതലുള്ള തിരക്കേറിയ സമയങ്ങളിലെ (വൈകിട്ട് ആറ് മുതല്‍ 10വരെ) വൈദ്യുതി ഉപയോഗം ഒഴിവാക്കി വൈകിട്ട് ആറിന് മുമ്പോ രാത്രി പത്തിന് ശേഷമോ ഉള്ള ഉപയോഗത്തിലേക്ക് ഉപയോക്താക്കളെ മാറ്റുകയാണ് ടിഒഡി രീതി.
ടിഒഡി മീറ്ററുള്ള 65 ശതമാനത്തോളം ഉപയോക്താക്കള്‍ക്ക് പുതിയ നിരക്ക് ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും. ബാക്കിയുള്ളവര്‍ക്ക് മീറ്റര്‍ സ്ഥാപിക്കാന്‍ ഏപ്രില്‍ വരെ സമയം നല്‍കിയിട്ടുണ്ട്. ഊര്‍ജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുകയും വൈകുന്നേരങ്ങളിലെ കൂടിയ ഉപയോഗം നിയന്ത്രിക്കുകയുമാണ് ലക്ഷ്യം.
രാത്രിയിലെ വൈദ്യുതി ആവശ്യം 5800 മെഗാവാട്ടില്‍ എത്തി. കഴിഞ്ഞ വര്‍ഷം മാത്രം വൈദ്യുതി ഉപയോഗത്തില്‍ 13 ശതമാനം വര്‍ധനയുണ്ടായി. ടിഒഡി താരിഫ് സമ്പ്രദായം നടപ്പാക്കുന്നതിലൂടെ, വിലകൂടിയ വൈദ്യുതി വാങ്ങുന്നത് കുറയ്ക്കാനാകുമെന്നാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.
പകല്‍ ഉപയോഗം ശീലിക്കാം പണം ലാഭിക്കാം.
ഉല്‍പ്പാദനം കാര്യക്ഷമമായി വിനിയോഗിക്കാന്‍ സൗരോര്‍ജ വൈദ്യുതി ജനങ്ങള്‍ യുക്തിപൂര്‍വം ഉപയോഗിക്കണമെന്നും അധികൃതര്‍ പറയുന്നു. വീട്ടാവശ്യങ്ങള്‍ പ്രധാനമായും പകല്‍ സമയങ്ങളില്‍ നിര്‍വഹിക്കേണ്ടതുണ്ട്.
വാഷിങ് മെഷീന്‍ ഉപയോഗിക്കല്‍, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യല്‍, ഇലക്ട്രിക് സ്റ്റൗ ഉപയോഗിച്ചുളള പാചകം ചെയ്യല്‍, മറ്റു വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കല്‍ തുടങ്ങിയ ദിനചര്യകള്‍ പകല്‍ സമയത്ത് ചെയ്യുന്നതാണ് നല്ലത്.
ഇതിലൂടെ കെ.എസ്.ഇ.ബി ഗ്രിഡിന് അധിക ഊര്‍ജ ഉല്‍പ്പാദനം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും ട്രാന്‍സ്‌ഫോര്‍മര്‍ ഉള്‍പ്പെടെയുള്ള സിസ്റ്റം തകരാറുകളുടെ അപകടസാധ്യത കുറയ്ക്കാനും സാധിക്കുമെന്ന് അധികൃതർ പറയുന്നു.