/sathyam/media/media_files/74bHwFxhroYiql9CqqoO.jpg)
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചിത്രങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്ന് പ്രതി ദിലീപ്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റമുണ്ടായത് അനധികൃതമായി പരിശോധിച്ചതിനെത്തുടർന്നാണെന്നും അതിനാൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയെ എതിർത്താണ് കോടതിയിൽ ദിലീപ് ഈ വാദം ഉന്നയിച്ചിരിക്കുന്നത്.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യുവിൽ മാറ്റമുണ്ടായിട്ടില്ലെന്ന് ദിലീപിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ രാമൻപിള്ള വാദിച്ചു. കാർഡിലുള്ള എട്ടുദൃശ്യങ്ങൾക്കും മാറ്റമുണ്ടായിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായതാണ്. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിൽ പ്രോസിക്യൂഷനും കൈകോർക്കുകയാണ്. ദൃശ്യങ്ങൾക്ക് ഒരു മാറ്റവും ഇല്ലെന്നിരിക്കെ എങ്ങനെയാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ കഴിയുക എന്നും ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു.
മൂന്നുതവണ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചിട്ടുണ്ടെന്നും ഇതെങ്ങനെ സംഭവിച്ചു എന്നതിൽ അന്വേഷണം വേണമെന്നുമാണ് അതിജീവിത ആവശ്യപ്പെടുന്നതെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വാദിച്ചു. ദൃശ്യങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെങ്കിൽ അതിലെന്താണ് തെറ്റെന്ന് ഹർജിയിൽ വാദം കേൾക്കുന്ന ജസ്റ്റിസ് കെ. ബാബു ചോദിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 425 അടക്കമുള്ളവ പ്രകാരം കേസെടുക്കാനാകുമെന്ന് ടി.എ. ഷാജി വ്യക്തമാക്കി.
മെമ്മറി കാർഡ് മൂന്നുതവണ പരിശോധിച്ചു എന്നതിനെ ആരും ചോദ്യംചെയ്യുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹാഷ് വാല്യുവിൽ ഉണ്ടായ മാറ്റത്തിൽ അന്വേഷണം ആവശ്യപ്പെടുന്നതിൽ എന്തിനാണ് ആശങ്കപ്പെടുന്നതെന്ന് ദിലീപിനോട് കോടതി ആരാഞ്ഞു. കേസിന്റെ വിചാണ നീണ്ടുപോകുന്നതിനാലാണ് ആശങ്കയെന്നും തന്റെ കക്ഷിയുടെ ജീവിതമാണ് ഈ കേസുകാരണം നഷ്ടമായതെന്നുമായിരുന്നു അഭിഭാഷകന്റെ മറുപടി.