ആലപ്പുഴ: പുറക്കാട് വീണ്ടും കടൽ ഉൾവലിഞ്ഞത് ആശങ്ക വർധിപ്പിച്ചു. തീരത്ത് നിന്ന് 25 മീറ്ററോളം ദൂരം ചെളിയടിഞ്ഞു.
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. രണ്ടാഴ്ച മുൻപും സമാനമായ സംഭവം പ്രദേശത്ത് ഉണ്ടായിരുന്നു. അന്ന് 300 മീറ്ററോളം ദൂരമാണ് ചെളിയടിഞ്ഞത്. തീരത്ത് രണ്ടു വശങ്ങളിലുമായി ഒരു കിലോമീറ്റർ ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. ഇത് സാധാരണ പ്രതിഭാസമാണെന്നാണ് അന്ന് വിദഗ്ധർ പറഞ്ഞത്.
മൂന്ന് ദിവസത്തിനകം കടൽ പൂർവ്വസ്ഥിതിയിലായി. കൂടാതെ പ്രദേശത്ത് ചാകര ലഭിക്കുകയും ചെയ്തു. ഇത്തവണ അത്രയും രൂക്ഷമല്ല കാര്യങ്ങൾ എന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. തീരത്ത് രണ്ടുവശങ്ങളിലുമായി 500മീറ്ററോളം ഭാഗത്താണ് ചെളിയടിഞ്ഞത്. കഴിഞ്ഞ തവണത്തേത്തിന്റെ അത്രയും കടൽ ഉൾവലിയുകയും ചെയ്തിട്ടില്ല. എന്നാൽ ചെളിയടിഞ്ഞത് കാരണം ചാകര നഷ്ടപ്പെടുമോ എന്ന ആശങ്ക മത്സ്യത്തൊഴിലാളികളുടെ ഇടയിലുണ്ട്.